Publish Date: Thu, 14 Jul 2022 (14:25 IST)
Updated Date: Thu, 14 Jul 2022 (14:27 IST)
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ സ്വാധീനഫലമായി കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു. വടക്കൻ കേരളത്തിൽ മഴ കടുക്കാൻ സാധ്യതയുള്ളതിനാൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്,കാസർകോട്,കണ്ണൂർ ജില്ലകളിലാണ് ജാഗ്രതാനിർദേശം.
അതേസമയം കനത്തമഴയിലും കാറ്റിലുമായി വൻ നാശനഷ്ടമാണ് കോഴിക്കോട് ഉണ്ടായത്. താമരശേരിയിൽ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു.കുറ്റ്യാടി കാവിലുംപാറയിൽ മരങ്ങൾ കടപുഴകി വീണു. മാവൂരിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഓണം വിപണി മുന്നിൽ കണ്ടുകൊണ്ടുള്ള കൃഷി വ്യാപകമായി നശിച്ചതായി റിപ്പോർട്ടുകളുണ്ട്.
നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് കക്കയം ഡാമിൻ്റെ ഷട്ടർ 30 സെൻ്റീമീറ്റർ ഉയർത്തി. കുറ്റ്യാടി പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. കണ്ണൂർ പാനൂരിൽ ചുഴലിക്കാറ്റിൽ 10 വൈദ്യുതതൂണുകൾ പൊട്ടിവീണു. പാലക്കാട് അട്ടപ്പാടിയിൽ ആനക്കട്ടി റോഡിൽ മരം വീണു. അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.