വണ്ടി നിർത്തിയതും കെവിൻ പുറത്തിറങ്ങി ഓടി, കണ്ടെത്താൻ കഴിഞ്ഞില്ല- ഒരേ സ്വരത്തിൽ പ്രതികൾ പറയുന്നു, വിശ്വസിക്കാൻ കഴിയില്ലെന്ന് പൊലീസ്
കെവിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയത് നീനുവിന്റെ പിതാവും സഹോദരനും
Publish Date: Wed, 30 May 2018 (08:13 IST)
Updated Date: Wed, 30 May 2018 (08:14 IST)
കോട്ടയത്ത് പ്രണയവിവാഹത്തെ തുടർന്ന് ഭാര്യാവീട്ടുകാർ കൊലപ്പെടുത്തിയ കെവിന്റെ മരണത്തിലെ കൂടുതൽ കാര്യങ്ങൾ പുറത്ത്. കെവിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയതു നീനുവിന്റെ പിതാവ് ചാക്കോയും സഹോദരൻ സാനുവും ചേർന്നെന്നു പൊലീസ്.
സംഭവം നടക്കുന്ന ദിവസം രാത്രി മൂന്ന് വാഹനങ്ങളിലായാണ് ആക്രമിസംഘം കെവിനേയും ബന്ധു അനീഷിനേയും തട്ടിക്കൊണ്ട് പോയത്. ഇടയ്ക്ക് അനീഷിനു ഛർദിക്കാനായി ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെ ചാലിയക്കര ഭാഗത്തു വാഹനം നിർത്തിയപ്പോൾ മറ്റു വാഹനങ്ങളിലുള്ളവരും എന്താണെന്ന് അറിയാനായി അവിടേക്കു ചെന്നുവെന്നു പ്രതികൾ പൊലീസിനോടു പറഞ്ഞു.
ഈ സമയം കെവിന്റെ വാഹനത്തിൽ ടിറ്റോ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനിടെ കെവിൻ പുറത്തിറങ്ങി. അതു മൂത്രമൊഴിക്കാനാണെന്നാണ് ടിറ്റോ കരുതിയത്. തുടർന്ന് കെവിൻ ഓടിപ്പോയെന്നും കണ്ടെത്താനായില്ലെന്നുമാണ് ഇവർ അന്വേഷണസംഘത്തോടു പറഞ്ഞിരിക്കുന്നത്. അറസ്റ്റിലായിരിക്കുന്ന പ്രതികൾ എല്ലാവരും ഒരേപോലെയാണ് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, ഇത് വിശ്വാസത്തിൽ എടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്.