ഭാര്യയെയും മകളെയും കൊല്ലാൻ അവസരമൊരുക്കി; ജോളിക്ക് ഒത്താശ ചെയ്തു; അന്വേഷണസംഘത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ഷാജു
ജോളിയുമായി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് സിലിയെ ദന്താശുപത്രിയിൽ എത്തിച്ചതെന്നും ഷാജു പറഞ്ഞു.
Publish Date: Mon, 07 Oct 2019 (16:24 IST)
Updated Date: Mon, 07 Oct 2019 (16:28 IST)
കൂടത്തായി കൊലപാതക പരമ്പര നടത്താൻ ജോളിക്ക് താൻ ഒത്താശ ചെയ്തുകൊടുത്തതായി രണ്ടാം ഭർത്താവ് ഷാജുവിന്റെ കുറ്റസമ്മതം. തന്റെ ഭാര്യയെയും രണ്ടു വയസ്സുകാരി മകളെയും കൊലപ്പെടുത്താൻ അവസരമൊരുക്കിയത് താനാണെന്ന് ഷാജു അന്വേഷണ സംഘത്തോട് സമ്മതിച്ചതായാണ് സൂചന. ജോളിയുമായി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് സിലിയെ ദന്താശുപത്രിയിൽ എത്തിച്ചതെന്നും ഷാജു പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ പലപ്പോഴും ഷാജു അന്വേഷണസംഘത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ആദ്യം ഷാജു കുറ്റം സമ്മതിക്കാൻ തയ്യാറായില്ലെങ്കിലും തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
ജോളി നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അറിയാമായിരുന്നെന്ന് ഷാജുവിന്റെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. എസ്‌പി ഓഫീസിലായിരുന്നു ഷാജുവിന്റെ നിർണ്ണായക വെളിപ്പെടുത്തൽ. താനൊരു അധ്യാപകനാണ്. അതുകൊണ്ട് ആ പരിഗണന നൽകണമെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ഷാജു പറഞ്ഞു. അധ്യാപകനായ തന്റെ ഭാഗത്തുനിന്ന് സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചെന്നും ഷാജു സമ്മതിച്ചു.