യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ
കൊണ്ടോട്ടി കൊട്ടുക്കര സ്വദേശി ജമാലുദ്ദീൻ കോച്ചാമ്പള്ളി നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതി വിധിയുണ്ടായത്
Publish Date: Sun, 13 Apr 2025 (17:31 IST)
Updated Date: Sun, 13 Apr 2025 (17:34 IST)
കോഴിക്കോട് : യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്താതെപോയ കേസിൽ ഉപഭോക്തൃകോടതി കെഎസ്ആർടിസിക്ക് 18,000രൂപ പിഴയിട്ടു. കൊണ്ടോട്ടി കൊട്ടുക്കര സ്വദേശി ജമാലുദ്ദീൻ കോച്ചാമ്പള്ളി നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതി വിധിയുണ്ടായത്.
കേസിന് ആസ്പദമായ സംഭവം നടന്നത് 2024 ഒക്ടോബർ 18 നാണ്. ചെറുവണ്ണൂർ സ്വകാര്യ കോളേജിലെ ലൈബ്രേറിയനായ ജമാലുദ്ദീൻ കോയാസ് സ്റ്റോപ്പിൽ നിന്നാണ് കോഴിക്കോട് - പാലക്കാട്ട് ടൗൺ ടു ടൗൺ ബസിൽ വള്ളുമ്പ്രത്തേക്ക് ടിക്കറ്റ് എടുത്തത്. എന്നാൽ കൊട്ടുക്കര സ്റ്റോപ്പിൽ ഇറങ്ങുന്നതിനായി ബസ് നിർത്താൻ ജമാലുദ്ദീൻ ആവശ്യപ്പെട്ടപ്പോൾ കണ്ടക്ടർ ബെല്ലടിച്ചെങ്കിലും ബസ് നിർത്താതെപോയി.
തുടർന്ന് അടുത്ത സ്റ്റോപ്പായ കോളനിറോഡിൽ ജലാലുദ്ദീനെ ഇറക്കി വിട്ടു. തുടർന്ന് ജമാലുദ്ദീൻ അഡ്വക്കേറ്റിൻ്റെ സഹായമില്ലാതെ തന്നെ സ്വയം കേസ് വാദിക്കുകയായിരുന്നു. യാത്രക്കാരനു ഉണ്ടായ നഷ്ടങ്ങളുടെ പേരിൽ 15,000 രൂപ നഷ്ടപരിഹാരം നൽകാനും 3000 രൂപ കോടതിച്ചെലവായി നൽകാനുമാണ് കമ്മിഷൻ ഉത്തരവിട്ടത്.