Select Your Language

Notifications

webdunia
webdunia
webdunia
webdunia

മന്ത്രി വി ശിവൻകുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ: സൂംബ വിഷയത്തില്‍ കെ ടി ജലീൽ

KT Jaleel on Zumba controversy,V Sivankutty Zumba support,Muslim scholars oppose Zumba,Kerala Zumba issue 2025,കെ ടി ജലീൽ സുംബ,വി ശിവൻകുട്ടിയെ പ്രശംസിച്ച് ജലീൽ,മുസ്ലിം പണ്ഡിതർ സുംബയ്ക്ക് എതിര്,സുംബ വ്യായാമം വിവാദം

അഭിറാം മനോഹർ

, തിങ്കള്‍, 30 ജൂണ്‍ 2025 (13:10 IST)
KT Jaleel
സ്‌കൂളുകളില്‍ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പരിശീലനത്തിനെതിരെ മുസ്ലീം വിഭാഗത്തില്‍ നിന്നുണ്ടായ എതിര്‍പ്പിനെ പറ്റി പ്രതികരിച്ച് കെ ടി ജലീല്‍. മുസ്ലീം ലീഗ് പോലുള്ള മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം അബദ്ധങ്ങള്‍ എഴുന്നള്ളിക്കുന്നതിന് ചൂട്ട് പിടിക്കരുതെന്നും എന്നാല്‍ ദൗര്‍ബാഗ്യവശാല്‍ ലീഗ് ഒളിഞ്ഞും തെളിഞ്ഞും ഗൂഡ ശക്തികളെ സഹായിക്കുകയാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ കെ ടി ജലീല്‍ പറയുന്ന്യ്. സാംബ എന്തെന്നോ സൂംബ എന്തെന്നോ അറിയാത്ത മുറിവൈദ്യന്‍ മതപണ്ഡിതര്‍ നടത്തുന്ന നിരുത്തരവാദപരമായ പ്രസ്താവനകള്‍ മുസ്ലീം സമുദായത്തെ ഇതരസമൂഹങ്ങളില്‍ നിന്നും ഒറ്റപ്പെടുത്താന്‍ മാത്രമെ സഹായിക്കുവെന്നും കെ ടി ജലീല്‍ പറയുന്നു.
 
 കെ ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
 
 
സാംബയല്ല സൂംബ!
 
അമിത മതവല്‍ക്കരണ വാദം ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഏത് മത വിഭാഗത്തിനിടയിലാണെങ്കിലും വലിയ അപകടം ചെയ്യും. മുസ്ലിംലീഗ് പോലുള്ള മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ അത്തരം അബദ്ധങ്ങള്‍ എഴുന്നള്ളിക്കുന്നതിന് ഒരു കാരണവശാലം ചൂട്ടു പിടിക്കരുത്. ദൗര്‍ഭാഗ്യവശാല്‍ ഇത്തരം ഗൂഢ ശക്തികളെ ഒളിഞ്ഞും തെളിഞ്ഞും ലീഗ് സഹായിക്കുകയാണ്. എല്ലാ പൊതു വിദ്യാലയങ്ങളിലും മാന്യമായ ഡ്രസ്‌കോഡാണ് നിലവിലുള്ളത്. യൂണിഫോമില്ലാത്ത സ്‌കൂളുകള്‍ ഇല്ലെന്നു തന്നെ പറയാം. ഇടതുപക്ഷ സര്‍ക്കാരില്‍ തൊട്ടതിലും പിടിച്ചതിലുമൊക്കെ 'മുസ്ലിം വിരുദ്ധത'യുടെ ചാപ്പ കുത്താന്‍ കിണഞ്ഞ് ശ്രമിക്കുകയാണ് ചില ലീഗ് സ്‌പോണ്‍സേഡ് മതസംഘടനകള്‍. 
 
സാംബ എന്താണെന്നോ സൂംബ എന്താണെന്നോ പ്രാഥമികമായി മനസ്സിലാക്കുക പോലും ചെയ്യാതെ ചില മുറിവൈദ്യന്‍ പണ്ഡിതന്‍മാര്‍ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകള്‍ മുസ്ലിം സമുദായത്തെ ഇതര മതസമൂഹങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താനേ ഉപകരിക്കൂ. ലഹരി വിരുദ്ധ ക്യാമ്പയ്‌ന്റെ ഭാഗമായുള്ള ഒരു പരിപാടി എന്ന നിലയിലാണ് സംഗീതം പശ്ചാതലമാക്കിയുള്ള സൂംബ കുട്ടികളെ പരിശീലിപ്പിക്കാന്‍ അധികൃതര്‍ സര്‍ക്കുലര്‍ ഇറക്കിയത്. അല്ലാതെ എല്ലാ ദിവസവും സൂംബ നൃത്തം നിര്‍ബന്ധമായും ചെയ്യണമെന്ന നിലക്കല്ല. എന്നാല്‍ സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സൂംബ ഉള്‍പ്പെടുത്തി എന്ന മട്ടിലാണ് തീര്‍ത്തും വക്രീകരിച്ച് ലീഗും തല്‍പര കക്ഷികളും മുസ്ലിം സമുദായത്തിനകത്ത് കുപ്രചരണങ്ങള്‍ നടത്തുന്നത്.
 
പൊതു വിദ്യാഭ്യാസം നാട്ടിലുണ്ടാക്കിയ മതനിരപേക്ഷ മൂല്യങ്ങളില്‍ എല്ലാ മതവിഭാഗങ്ങളിലെയും തീവ്ര ചിന്താഗതിക്കാര്‍ക്ക് ഒട്ടും രസിച്ചിട്ടില്ല. വിവിധ സമുദായ മാനേജ്‌മെന്റ് അണ്‍-എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് ലക്ഷക്കണക്കിന് കുട്ടികളാണ് കഴിഞ്ഞ ആറേഴ് വര്‍ഷത്തിനുള്ളില്‍ പൊതു വിദ്യാലയങ്ങളില്‍ എത്തിയത്. അണ്‍-എയ്ഡഡ് സ്ഥാപനങ്ങള്‍ നടത്തി തന്നിഷ്ടപ്രകാരം കുട്ടികളെ വാര്‍ത്തെടുക്കാന്‍ പദ്ധതിയിട്ടവരെ ഇത് കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. അന്ന് തുടങ്ങിയതാണ് സര്‍ക്കാര്‍-എയ്ഡഡ് മേഖലയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍. ഈ പ്രതിലോമ ചിന്തക്ക് പ്രചാരം നല്‍കാന്‍ മുന്‍പന്തിയില്‍ നിന്നത് ജമാഅത്തെ ഇസ്ലാമിയാണ്. ഇപ്പോഴിതാ മുജാഹിദ് വിസ്ഡം ഗ്രൂപ്പും ആ വഴിക്ക് വന്നിരിക്കുന്നു. പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന സാധാരണക്കാരുടെ മക്കള്‍ വിദ്യ നേടി നന്നാകരുതെന്ന വാശിയല്ലാതെ മറ്റെന്താണ് സൂംബയെ എതിര്‍ക്കുന്നവര്‍ക്ക് ഉള്ളത്? 
 
കായിക അദ്ധ്യാപകരെ നിയമിച്ച് ഡ്രില്ലിന് അവസരമൊരുക്കുകയാണ് വേണ്ടതെന്ന നിര്‍ദ്ദേശം മുന്നോട്ടു വെച്ചവരോട് ഒരു മറു ചോദ്യം. പുരുഷന്‍ കായികാദ്ധ്യാപകനായി നിയമിതനായാല്‍ അയാളുടെ കീഴില്‍ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ എട്ടാം ക്ലാസ്സിലെയും ഒന്‍പതാം ക്ലാസിലേയും പതിനൊന്നാം ക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലേയും പെണ്‍കുട്ടികള്‍ എങ്ങിനെ പോകും എന്നാകില്ലേ നിങ്ങളുടെ അടുത്ത ചോദ്യം? യുവജനോല്‍സവത്തിലെ നൃത്ത-സംഗീത മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത് എതിര്‍ക്കപ്പെട്ട ഒരു കാലം കഴിഞ്ഞ് പോയത് ആരും മറന്നിട്ടുണ്ടാവില്ല. സിനിമ നിഷിദ്ധമാണെന്ന് പ്രചരിപ്പിക്കപ്പെട്ടതും വിസ്മരിക്കാനാവില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ക്ലാസ്സില്‍ മറയില്ലാതെ ഇരുന്ന് പഠിക്കുന്നത് മതവിരുദ്ധമായി വ്യാഖ്യാനിക്കാന്‍ തിടുക്കം കാണിച്ചവരും ഇവിടെ ജീവിച്ചിരുന്നു. കാലത്തിന്റെ കൂലംകുത്തിയൊഴുക്കില്‍ എല്ലാ അബദ്ധ ധാരണകളും ഒലിച്ചു പോയി.
 
ജമാഅത്തെ ഇസ്ലാമിയുടെ രഹസ്യ വ്യായാമ കൂട്ടായ്മയായി രൂപപ്പെട്ടു വന്ന 'മെക്ക് 7'-ന്റെ സംഗീതം ചേര്‍ത്തുള്ള പരിഷ്‌കൃത രൂപമായി കണ്ടാല്‍ പോരെ സൂംബ എന്ന വ്യായാമ മുറയെ. അടിവസ്ത്ര സമാനമായ വേഷമിട്ട് ആടിപ്പാടുന്നതല്ല അതെന്ന് മനസ്സിലാക്കാനുള്ള വിവേകമെങ്കിലും യാതൊരു 'വിസ്ഡവും' തൊട്ടുതീണ്ടാത്തവര്‍ക്ക് ഉണ്ടാകാതെ പോയത് പരമ കഷ്ടമാണ്. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ആരാധകര്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ആടിയും പാടിയും തിമര്‍ക്കുന്നതല്ല സൂംബ. അത് സംബയാണ്. സൂംബ സാംബയാണെന്ന് ധരിച്ചതാണ് വര്‍ഗീയ ധ്രുവീകരണത്തിന് കളമൊരുക്കിയ പ്രസ്താവനക്ക് ആധാരം. 
മിതവാദികളും യഥാര്‍ത്ഥ സലഫികളുമായ കേരള നദ്വത്തുല്‍ മുജാഹിദീന്റെ സംസ്ഥാന അദ്ധ്യക്ഷന്‍ അബ്ദുല്ലക്കോയ മദനി സാഹിബ് 'വിസ്ഡ'ത്തിന്റെ തലയില്ലാത്ത അഭിപ്രായത്തെ തള്ളിപ്പറഞ്ഞത് സ്വാഗതാര്‍ഹമാണ്. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ശൈഖുനാ എ.പി അബൂബക്കര്‍ മുസ്ല്യാരും സ്വീകരിച്ച വിവേക പൂര്‍ണ്ണമായ മൗനവും പ്രശംസനീയമാണ്. പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവന്‍കുട്ടി ഇന്ന് നടത്തിയ ഉശിരന്‍ പ്രസ്താവനക്ക് മലയാളികള്‍ ഒരു കുതിരപ്പവന്‍ സമ്മാനിക്കും. ഉറപ്പാണ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

VS Achuthanandan Health Condition: വി.എസ്.അച്യുതാനന്ദന്റെ നില ഗുരുതരം