Publish Date: Sun, 15 Sep 2019 (12:56 IST)
Updated Date: Sun, 15 Sep 2019 (13:04 IST)
മരട് ഫ്ലാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്തമില്ലെന്ന് നിർമാതാക്കള്‍. നഗരസഭ അയച്ച നോട്ടീസിനു നൽകിയ മറുപടിയിലാണ് ഫ്ലാറ്റുമായി തങ്ങൾക്ക് ഇപ്പോൾ ഒരു ബന്ധവുമില്ലെന്ന് ഫ്ലാറ്റ് നിർമാതാക്കള്‍ അറിയിച്ചത്.
ഫ്ലാറ്റുകള്‍ നിയമാനുസൃതമായി ഉടമകള്‍ക്ക് വിറ്റതാണെന്നും പദ്ധതിയുമായി ഇപ്പോള്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നും നിർമാതാക്കള്‍ കത്തില്‍ പറയുന്നു. ഉടമകള്‍ തന്നെയാണ് നികുതി അടയ്ക്കുന്നതെന്നും തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതിന്‍റെ കാരണം മനസ്സിലാകുന്നില്ലെന്ന് നിർമാതാക്കള്‍ പറയുന്നു.
മരടിലെ ഫ്ലാറ്റുകളിൽ നിന്ന് കുടുംബങ്ങൾക്ക് ഒഴിയാനുള്ള നഗരസഭ നോട്ടീസിന്‍റെ കാലാവധി ഇന്ന് അവസാനിക്കും. ഇവിടെ താമസിക്കുന്ന കുടുംബങ്ങളെ ആര് ഒഴിപ്പിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുറ്റരുകയാണ്. സര്‍ക്കാറില്‍നിന്ന് യാതൊരു അറയിപ്പും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഒഴിയില്ലെന്ന ഉറച്ച നിലപാടില്‍ സമരവുമായി മുന്നോട്ട് പോവുകയാണ് ഫ്‌ലാറ്റ് ഉടമകള്‍. നഗരസഭയുടെ നോട്ടിസ് കൈപ്പറ്റിയ ചിലര്‍ ഒഴിയില്ലെന്ന് രേഖമൂലം അറിയിച്ചിട്ടുമുണ്ട്.
ഒഴിപ്പിക്കല്‍ നോട്ടിസിനെതിരെ ഫ്ലാറ്റ് ഉടമകള്‍ നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ഒഴിപ്പിക്കൽ നോട്ടീസ് നിയമാനുസൃതമല്ലെന്നു വാദിച്ചാകും ഹർജി. ഈമാസം 20-തിനകം 4 ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനാണ് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങിയത്.
343 ഫ്ലാറ്റുകളിലായി 1472 പേരെ പുനരവധിവസിപ്പിക്കേണ്ടി വരുമെന്ന് മരട് നഗരസഭ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.