പത്ത് പേരെ വിവാഹം ചെയ്ത് തട്ടിപ്പ്, പതിനൊന്നാമത്തെ വിവാഹത്തില്‍ അറസ്റ്റ്; കുടുക്കിയത് പ്രതിശ്രുത വരന്‍
45 ദിവസം മുന്‍പാണ് രേഷ്മയുടെ പത്താം വിവാഹം കഴിഞ്ഞത്
വിവാഹതട്ടിപ്പ് നടത്തിയ യുവതി പതിനൊന്നാമത്തെ വിവാഹത്തിനു തൊട്ടുമുന്‍പ് പൊലീസിന്റെ പിടിയില്‍. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ അമ്മയുമായ രേഷ്മ ആണ് വിവാഹത്തിനു തൊട്ടുമുന്‍പ് അറസ്റ്റിലായത്. ഇന്നലെ രാവിലെ വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും നടത്തി ഓഡിറ്റോറിയത്തിലേക്കു പോകാന്‍ നിന്ന രേഷ്മയെ നാടകീയമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയില്‍ ആര്യനാട് പൊലീസ് രേഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
45 ദിവസം മുന്‍പാണ് രേഷ്മയുടെ പത്താം വിവാഹം കഴിഞ്ഞത്. ഇയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിനു രേഷ്മ എത്തിയതെന്നും അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വിവാഹത്തിനു മുന്നോടിയായി രേഷ്മ ബ്യൂട്ടിപാര്‍ലറില്‍ കയറിയ സമയത്ത് ബാഗ് സൂക്ഷിക്കാനായി പ്രതിശ്രുത വരന്റെ കൈയില്‍ നല്‍കിയിരുന്നു. ഈ സമയത്ത് പ്രതിശ്രുത വരനും ബന്ധുവും ചേര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് രേഷ്മയുടെ തട്ടിപ്പ് പുറത്തായത്. മുന്‍പ് വിവാഹം കഴിച്ചതിന്റെ രേഖകള്‍ ബാഗില്‍ നിന്ന് കണ്ടെത്തി.
വിവാഹപ്പരസ്യം നല്‍കുന്ന ഗ്രൂപ്പില്‍ പഞ്ചായത്ത് അംഗം റജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് മേയ് 29 ന് ആണ് ആദ്യം കോള്‍ വന്നത്. യുവതിയുടെ അമ്മയാണെന്നു പരിചയപ്പെടുത്തിയ സ്ത്രീ രേഷ്മയുടെ ഫോണ്‍ നമ്പര്‍ യുവാവിന് കൈമാറി. തുടര്‍ന്ന് ഇവര്‍ പരസ്പരം സംസാരിക്കുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ നാലിന് കോട്ടയത്തെ ഒരു മാളില്‍ വെച്ചാണ് ഇരുവരും പരസ്പരം ആദ്യമായി കാണുന്നത്. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതില്‍ അമ്മയ്ക്കു താല്‍പര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇത് കേട്ടതോടെ വിവാഹം ഉടന്‍ നടത്താമെന്ന് യുവാവ് ഉറപ്പുനല്‍കി.
വിവാഹത്തിനായി രേഷ്മയെ തിരുവനന്തപുരത്തെ വെമ്പായത്ത് എത്തിച്ച പ്രതിശ്രുത വരന്‍ തന്റെ ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഇവരെ താമസിപ്പിച്ചത്. ഇതിനിടയില്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ പ്രതിശ്രുത വരന്‍ തന്റെ സംശയം തീര്‍ക്കാനാണ് ബ്യൂട്ടി പാര്‍ലറില്‍ വെച്ച് രേഷ്മയുടെ ബാഗ് തുറന്നുനോക്കിയത്. തട്ടിപ്പ് മനസിലാക്കിയ ഇയാള്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു.