'പൂമാല ഞാൻ വാങ്ങി തരാം'; സവാദിന്റെ അറസ്റ്റ് പടക്കം പൊട്ടിച്ച് ആഘോഷിച്ച് മസ്താനി
സവാദിനെ മെൻസ് അസോസിയേഷൻ മാലയിട്ട് സ്വീകരിച്ചതും മസ്താനിയ്ക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നതും കണ്ടു.
കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ചതിന് വടകര സ്വദേശി സവാദ് വീണ്ടും അറസ്റ്റിലായിരിക്കുകയാണ്. കുറച്ച് നാൾ മുമ്പ് ഇതേ കുറ്റത്തിന്റെ പേരിൽ സവാദ് വാർത്തകളിൽ നിറഞ്ഞിരുന്നു. നടിയും മോഡലുമായ മസ്താനി എന്ന നന്ദിത ശങ്കരയുടെ പ്രതികരണത്തോടെയാണ് സംഭവം ചർച്ചയായത്. എന്നാൽ അന്ന് പിന്തുണയേക്കാളും മസ്താനി നേരിട്ടത് വിമർശനവും അവഹേളനവുമായിരുന്നു. സവാദിനെ മെൻസ് അസോസിയേഷൻ മാലയിട്ട് സ്വീകരിച്ചതും മസ്താനിയ്ക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നതും കണ്ടു.
ഇപ്പോഴിതാ സവാദ് സമാനമായ കുറ്റത്തിന് വീണ്ടും പിടിയിലായപ്പോൾ പ്രതികരണവുമായി എത്തുകയാണ് മസ്താനി. അന്ന് മസ്താനിയുടേത് വ്യാജ പരാതിയാണെന്നും ഹണി ട്രാപ്പാണെന്നും പ്രശസ്തിയ്ക്ക് വേണ്ടി സവാദിനെ കുടുക്കിയതാണെന്നുമൊക്കെ സോഷ്യൽ മീഡിയ ആരോപിച്ചു. മസ്താനിക്ക് നേരെ കടുത്ത സൈബർ ആക്രമണം വരെ അന്നുണ്ടായി. എന്നാൽ പുതിയ സംഭവത്തോടെ താരത്തിന് പിന്തുണയേറുന്നുണ്ട്. സവാദിന്റെ അറസ്റ്റിന്റെ വാർത്തയും സോഷ്യൽ മീഡിയയുടെ പ്രതികരണങ്ങളുമെല്ലാം മസ്താനി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെക്കുന്നുണ്ട്.
പടക്കം പൊട്ടിച്ചുകൊണ്ട് ഹണി ട്രാപ്പർ മസ്താനി എന്ന പേരിൽ താൻ പടക്കം പൊട്ടിക്കുന്നൊരു വീഡിയോയും മസ്താനി പങ്കുവച്ചിട്ടുണ്ട്. സവാദിന്റെ അറസ്റ്റ് വാർത്തയോട് കുരങ്ങനു പൂമാല റെഡി ആക്ക് വെക്ക് എന്ന് പ്രതികരിക്കുന്നൊരു സ്റ്റോറിയോട് മസ്താനി പ്രതികരിക്കുന്നത് ഞാൻ തന്നെ മേടിക്കാം എന്നു പറഞ്ഞു കൊണ്ടാണ്. മസ്താനിയെ സവാദ് ഇല്ലായിരുന്നുവെങ്കിൽ സമൂഹം അറിഞ്ഞേനെ, ഒരു പോസിറ്റീവ് രീതിയിൽ അറിഞ്ഞേനെ. ഒരു അതിക്രമത്തിന്റെ പേരിലാകില്ല എന്നെ അടയാളപ്പെടുത്തുക. എന്നെ എന്റെ പേരിൽ ജനം അറിഞ്ഞേനെ എന്നും മറ്റൊരു സ്റ്റോറി പങ്കുവച്ചു കൊണ്ട് മസ്താനി പറയുന്നുണ്ട്.
ഇതിനിടെ മസ്താനിയുടെ പോസ്റ്റും ചർച്ചയാകുന്നുണ്ട്. തന്റെ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് എന്റെ കിരീടം എവിടെയാണെന്ന് ആർക്കെങ്കിലും അറിയുമോ എന്നാണ് മസ്താനി ചോദിക്കുന്നത്. എന്റെ കിരീടം എനിക്ക് തിരികെ തരൂ എന്നും താരം പറയുന്നുണ്ട്. പോസ്റ്റിന് താഴെ മസ്താനിയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.