കാസർഗോഡ് പൈവളിഗയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായിട്ട് മൂന്നാഴ്ച കഴിഞ്ഞു. ഇതുവരെ പെൺകുട്ടിയെ കുറിച്ച് ഒരു വിവരവും പോലീസിനോ കുടുംബത്തിനോ ലഭിച്ചിട്ടില്ല. പൈവളിഗെ മണ്ടേകാപ്പിൽ പ്രിയേഷ്- പ്രഭാവതി ദമ്പതികളുടെ മകൾ ശ്രുതിയെന്ന പതിനഞ്ചുകാരിയെ ആണ് കാണാതായിട്ട് മൂന്നാഴ്ച പിന്നിടുന്നത്. പത്താംക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി.
ഫെബ്രുവരി 12 മുതലാണ് പെൺകുട്ടിയെ കാണാതായത്. പത്താം ക്ലാസിൽ പഠിക്കുന്ന മകൾ തങ്ങൾ രാവിലെ ഉറക്കമുണർന്നപ്പോൾ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കുമ്പള പൊലീസ് ആണ് പെൺകുട്ടിയെ കാണാതായ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അതേസമയം പെൺകുട്ടിയെ കാണാതായ ദിവസം മുതൽ ഒരു പ്രദേശവാസിയെയും കാണാതായതായി മാതാപിതാക്കൾ കുമ്പള പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. പ്രദേശവാസിയായ 42 കാരനാണ് ഫെബ്രുവരി 12 മുതൽ സ്ഥലത്ത് നിന്ന് അപ്രത്യക്ഷനായത്. ഇയാളുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.