Publish Date: Sat, 20 Jan 2018 (10:35 IST)
Updated Date: Sat, 20 Jan 2018 (10:43 IST)
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പാറക്കണ്ടം സ്വദേശി സലിം (26), മുഹമ്മദ് (20), പാലയോട് സ്വദേശി ഹാഷിം (39), അളകാപുരം സ്വദേശി അമീര്‍ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ പേരാവൂര്‍ പൊലീസിനു കൈമാറി. രാഷ്ടീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ജില്ലാ പൊലീസ് മേധാവി ശിവ വിക്രം അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പേരാവൂരിനടുത്ത് നെടുമ്പൊയിലിൽ ആർഎസ്എസ് പ്രവർത്തകനായ കാക്കയങ്ങാട് ഗവ ഐടിഐ വിദ്യാർഥി ശ്യാമപ്രസാദിനെ (24) വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ശ്യാമപ്രസാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകിട്ട് ആറോടെ തലശ്ശേരി – കൊട്ടിയൂർ റോഡിൽ നെടുംപൊയിലിനു സമീപം കൊമ്മേരി ഗവ. ആടു വളർത്തു കേന്ദ്രത്തിനു സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.
ബൈക്കിൽ സഞ്ചരിക്കവെ പിൻതുടർന്നു കാറിലെത്തിയ മുഖംമൂടി സംഘം ശ്യാമപ്രസാദിനെ ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ ശ്യാംപ്രസാദ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. എന്നാൽ വരാന്തയിൽ വെച്ച് വെട്ടി വീഴ്ത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് യുവാവ് മരിച്ചത്. മൂന്നു പേരാണു സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പിന്നീട് കാറിൽത്തന്നെ അക്രമികൾ രക്ഷപ്പെടുകയും ചെയ്തെന്നും സമീപവാസികള്‍ അറിയിച്ചു.
(ചിത്രത്തിനു കടപ്പാട് : ഐ ഇ മലയാളം)