Publish Date: Tue, 24 May 2022 (17:15 IST)
Updated Date: Tue, 24 May 2022 (17:20 IST)
ഇരിങ്ങാലക്കുട: തെരുവിൽ അലഞ്ഞു നടന്നയാളെ നിലത്തടിച്ചുകൊന്ന യുവാവ് പോലീസ് പിടിയിലായി. പത്തനംതിട്ട സ്വദേശി അജയകുമാർ എന്നയാളെ കൊലപ്പെടുത്തിയ സംഭവത്തിൽ കണ്ണൂർ മയ്യിൽ സ്വദേശി ദീപക് എന്ന 25 കാരനാണ് അറസ്റ്റിലായത്. പോക്കറ്റടിച്ചു ലഭിച്ച പണം പങ്കുവയ്ക്കുന്നതിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
പ്രതി ദീപക്കിനെ പ്രത്യേക അന്വേഷണ സംഘം പാലക്കാട്ടെ കാൽപ്പാത്തിയിൽ നിന്നാണ് പിടികൂടിയത്. കേസിലെ കൂട്ടുപ്രതി അൻവർ അലിയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ദീപക്കും അൻവർ അലിയും മരിച്ച അജയകുമാറും മോഷണം പിടിച്ചുപറി എന്നിവയുമായി കഴിഞ്ഞിരുന്നവരായിരുന്നു. ദീപക്കിനെതിരെ തൃശൂർ ഈസ്റ്റ്, ആറ്റിങ്ങൽ, നെടുപുഴ, പാലക്കാട് സ്റ്റേഷനുകളിൽ മോഷണം, അടിപിടി, കവർച്ച എന്നിവയ്ക്ക് കേസുണ്ട്.
തൃശൂർ റയിൽവേ സ്റ്റേഷൻ പരിസരത്തുവച്ചാണ് ദീപക് മറ്റുള്ളവരെ പരിചയപ്പെടുന്നത്. ദീപക്കിന് ലഭിച്ച പണം പങ്കുവച്ചപ്പോൾ തർക്കം ഉണ്ടാവുകയും തുടർന്ന് അൻവറിന്റെ സഹായത്തോടെ ദീപക് അജയകുമാറിനെ സർക്കാർ ബോയ്‌സ് സ്‌കൂളിന്റെ വരാന്തയിൽ വച്ച് അടിച്ചു കൊല്ലുകയായിരുന്നു. തുടക്കത്തിൽ മരിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പാലക്കാട്ടെ കൽപ്പാത്തി പുഴയുടെ തീരത്തു വച്ച് പ്രതിയെ പോലീസ് വളഞ്ഞെങ്കിലും പ്രതിയെ വളരെ ശ്രമകരമായ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു.