കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി. ദിവ്യ, പ്രശാന്തൻ എന്നിവർക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നവീന്‍ ബാബുവിന്റെ കുടുംബം. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ടി വി പ്രശാന്തന്‍, ദിവ്യ എന്നിവര്‍ ആരോപണമുന്നയിച്ചിരുന്നു. പിന്നാലെയായിരുന്നു നവീന്‍ ബാബുവിന്റെ മരണം.
നവീന്‍ ബാബുവിനെ അഴിമതിക്കാരനെന്ന് തെറ്റായി പൊതുസമൂഹത്തിന് മുന്നില്‍ ചിത്രീകരിച്ചു. മരണശേഷവും പ്രശാന്തന്‍ പലതവണ നവീന്‍ ബാബുവിനെ അപമാനിക്കുന്നത് ആവര്‍ത്തിച്ചു എന്നാണ് ഹര്‍ജിയിലെ ആരോപണം. ഹര്‍ജി ഫയലില്‍ സ്വീകരിച്ച പത്തനംതിട്ട സബ് കോടതി ദിവ്യയ്ക്കും പ്രശാന്തിനും കോടതി നോട്ടീസ് അയച്ചു. ഹര്‍ജി അടുത്ത മാസം 11ന് പരിഗണിക്കും.
65 ലക്ഷം രൂപ നഷ്ടപരിഹാരം ബാൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നേരത്തെ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. എ.ഡി.എം. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ നവീന്‍ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു.