Publish Date: Thu, 10 May 2018 (15:12 IST)
Updated Date: Thu, 10 May 2018 (15:16 IST)
പാലക്കാട്: നീറ്റ് പരീക്ഷയുഒടെ സെക്യൂരിറ്റി ചെക്കിങ്ങിന്റെ പേരിൽ വീണ്ടും പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. പാലക്കാട് ജില്ലയിലെ കൊപ്പത്തെ ലയൺസ് സ്കൂളിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥിനിയാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഇൻവിജിലേറ്റർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പരീക്ഷ എഴുതാനായി ഹാളിൽ കയറുന്നതിനുമുൻപ് മെറ്റൽ ഹുക്കുണ്ടെന്ന കാറണം പറഞ്ഞ് പെൺകുട്ടിയോട് ബ്രാ അഴിച്ചു മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരീക്ഷ എഴുതി പുറത്തിറങ്ങിയ ശേഷമാണ് മറ്റു പരീക്ഷാ സെന്ററുകളിൽ ഇത്തരം നടപടി സ്വീകരിച്ചിരുന്നില്ല എന്ന് പെൺകുട്ടി മനസ്സിലാക്കുന്നത്.
നീറ്റ് പരീക്ഷ എഴുതാൻ വേണ്ട മനദണ്ഡങ്ങൾ പാലിക്കുന്ന വസ്ത്രം ആണ് പെൺകുട്ടി ധരിച്ചിരുന്നത്. പരീക്ഷ എഴുതുന്നതിനിടെ ഇൻവിജിലേറ്ററുടെ നോട്ടം ഏറെ മനപ്രയാസം സൃഷ്ടിച്ചതായും പെൺകുട്ടി പരാതിയിൽ പറയുന്നു. നോട്ടത്തിൽ നിന്നും രക്ഷപെടാനായി പരീക്ഷ എഴുതുന്നതിനിടയിൽ ചോദ്യപ്പേപ്പർകൊണ്ട് മറച്ചു പിടിക്കേണ്ടി വന്നു എന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ വർഷം നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടി വസ്ത്രം അഴിപ്പിച്ച നടപടി വലിയ വിവാദമാവുകയും സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.