നിയമസഭയിൽ കൈയ്യാങ്കളി കേസ് പിൻവലിച്ചിട്ടില്ല; മലക്കം മറിഞ്ഞ് സർക്കാർ കോടതിയിൽ
പ്രതിപക്ഷത്തെ ഭയന്ന് സർക്കാർ വിണ്ടും നിലപാട് മാറ്റി
Publish Date: Wed, 28 Feb 2018 (12:36 IST)
Updated Date: Wed, 28 Feb 2018 (12:38 IST)
യു ഡി എഫ് സർക്കാർ ഭരണകാലത്ത് നിയമസഭയിലുണ്ടായ കൈയ്യാങ്കളി കേസിൽ മലക്കം മറിഞ്ഞ് സർക്കാർ. കേസ് പിൻവലിച്ചുവെന്ന നിലപാടാണ് സർക്കാർ ഇപ്പോൾ തിരുത്തിപറഞ്ഞത്. കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രതികളോട് ഏപ്രിൽ 21ന് ഹാജരാകാൻ കോടതി നിർദേശിച്ചു. സർക്കാർ നിലപാട് കണക്കിലെടുത്തു പ്രതിപക്ഷനേതാവിന്റെ തടസ്സഹർജി ഫയൽ സ്വീകരിച്ചില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.
ബാര്‍കോഴ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു എല്‍ഡിഎഫ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ അക്രമസംഭവങ്ങള്‍ നടത്തിയത്. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. നിയമസഭയില്‍ എംഎല്‍എമാര്‍ തമ്മിലുണ്ടായ കയ്യാങ്കളിയുടെ കേസ് പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.