നിയമസഭയിലെ കൈയ്യാങ്കളി കേസ് ഒതുക്കി; കേസ് പിൻവലിച്ച് സർക്കാർ, ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് ചെന്നിത്തല
സഭയിൽ അഴിഞ്ഞാടിയവർ 'വിശുദ്ധർ'...
Publish Date: Tue, 27 Feb 2018 (10:57 IST)
Updated Date: Tue, 27 Feb 2018 (11:01 IST)
2015ല്‍ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളത്തിന് തന്നെ ഏറെ അപമാനമായ സംഭവമായിരുന്നു നിയമസഭയിലെ കയ്യാങ്കളി. അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തി പ്രതിപക്ഷം നിയമസഭയെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസ് സർക്കാർ പിൻവലിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് മൂന്‍ എംഎല്‍എ വി. ശിവന്‍കുട്ടി നൽകിയ അപേക്ഷ പരിഗണിച്ചാണ് കേസ് പിൻവലിച്ചത്. നിവേദനത്തിൽ നിയമോപദേശം തേടിയ ശേഷമാണ് നടപടി. സംഭവത്തെ തുടര്‍ന്ന് ഇടത് എം.എല്‍.എമാര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഇതുസംബന്ധിച്ച എഫ്.ഐ.ആര്‍ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
നിവേദനം നൽകിയപ്പോൾ 'നിയമസഭയില്‍ എംഎല്‍എമാര്‍ തമ്മിലുണ്ടായ കയ്യാങ്കളിയുടെ കേസ് പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്ന്' പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കം നിയമസഭയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്നും കേസ് പിന്‍വലിച്ചാല്‍ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
കേസ് പിൻവലിക്കാൻ തീരുമാനിച്ച വിവരം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സർക്കാർ അറിയിക്കും. 2015 മാര്‍ച്ച് 13ന് മാണിയുടെ ബജ്റ്റ് പ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തിയത് കേരളത്തിന് തീരാകളങ്കമായിരുന്നു.