‘ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പ്രത്യേക കൗണ്‍സിലിങ് നല്‍കും’: കെ.കെ ശൈലജ
‘തീരമേഖലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഒരുവര്‍ഷത്തിനകം കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റും’: കെ.കെ ശൈലജ
Publish Date: Fri, 22 Dec 2017 (07:58 IST)
Updated Date: Fri, 22 Dec 2017 (08:02 IST)
കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പ്രത്യേക കൗണ്‍സലിങ് നല്‍കുമെന്ന് മന്ത്രി കെ.കെ ശൈലജ. സാമൂഹ്യനീതിവകുപ്പിന്റെ നേതൃത്വത്തില്‍ ദുരന്തം ബാധിച്ച തീരമേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേക കൗണ്‍സലിങ് നല്‍കുന്നുണ്ട്.
ആശാപ്രവര്‍ത്തകരും മറ്റുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അതേസമയം ഓഖിയില്‍ പെട്ട 44 പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത്. സാമ്പിള്‍ ശേഖരിക്കുന്നതിനായി ബന്ധുക്കള്‍ എത്താന്‍ വൈകുന്നതാണ് കാലതാമസത്തിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി.
ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു. രാജ്‌ഭവനില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും ഗസ്‌റ്റ് ഹൗസില്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളെയും കാണുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാൽ, ദുരിത ബാധിത പ്രദേശമായ പൂന്തുറയിൽ നേരിട്ട് സന്ദർശനം നടത്താനാണ് മോദിയുടെ തീരുമാനം.