Publish Date: Thu, 27 Jul 2023 (19:49 IST)
Updated Date: Thu, 27 Jul 2023 (19:51 IST)
പത്തനംതിട്ട: രണ്ടു പോക്സോ കേസുകളിൽ പ്രതിയായ യുവാവിന് ആദ്യ കേസിൽ 45 വർഷം കഠിന തടവിനു ശിക്ഷിച്ചപ്പോൾ മറ്റൊരു കേസിൽ അറുപത്തഞ്ചര വര്ഷം കഠിന തടവ് കൂടി വിധിച്ചു. അടൂർ പറക്കോട് വടക്ക് പുല്ലുംവില അമ്പനാട്ട് എസ്.എസ് .ഭവനിൽ സുധീഷ് എന്ന 26 കാരനെയാണ് അടൂർ അതിവേഗ കോടതി സ്‌പെഷ്യൽ ജഡ്ജി എ.സമീർ രണ്ടാമത്തെ തവണയും കഠിന തടവിന് ശിക്ഷിച്ചത്.
2019 ൽ കേവലം നാല് വയസു മാത്രം പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലായിരുന്നു കഴിഞ്ഞ മൂന്നാം തീയതി ഇയാൾക്ക് ആദ്യ ശിക്ഷ നൽകിയത്. തടവ് ശിക്ഷ കൂടാതെ പിഴയായി 3.55 ലക്ഷം രൂപയും അടയ്ക്കണം. 2013 മുതൽ 2018 വരെ മറ്റൊരു പെൺകുട്ടിയെ പല തവണ പീഡിപ്പിച്ച കേസിലായിരുന്നു അടുത്ത ശിക്ഷാവിധി.
പിഴ തുക ഒടുക്കാത്ത പക്ഷം 43 മാസം കൂടി ഇയാൾ അധിക തടവ് ശിക്ഷ അനുഭവിക്കണം. പ്രതിക്കെതിരെയുള്ള രണ്ടു കേസിലും അടൂർ ഇൻസ്‌പെക്ടർ ആയിരുന്ന ടി.ഡി.പ്രജീഷാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.