Publish Date: Wed, 28 Nov 2018 (08:37 IST)
Updated Date: Wed, 28 Nov 2018 (08:40 IST)
മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ആക്‍ടിവിസ്‌റ്റും നടിയുമായ രഹ്ന ഫാത്തിമയെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ കൂകിവിളിയോടെയാണ് നാട്ടുകാർ സ്വീകരിച്ചത്.
കന്നി മാളികപ്പുറമേ, ശരണമയ്യപ്പാ എന്ന് തുടങ്ങി നാണമുണ്ടോടി നിനക്ക് എന്ന് വരെ കൂവൽ ഉയർന്നു. എന്നാൽ, തന്നെ കൂകിവിളിച്ചവരെ വിമർശിക്കാൻ രഹ്ന മറന്നില്ല. സ്റ്റേഷനിൽ എത്തിച്ച രഹ്നയുടെ പ്രതികരണം തേടിയ മാധ്യമ പ്രവർത്തകരോട് ‘അവർ കിടന്ന് കുരയ്ക്കട്ടെ’ എന്നായിരുന്നു രഹ്ന നൽകിയ മറുപടി.
ഒരു സ്ത്രീയുടെ കാല് കണ്ടാൽ തീരുന്ന മതവികാരമേ അവർകുള്ളു. അവർ കുരയ്ക്കട്ടെ, അത് അവരുടെ സംസ്കാരം എന്നും രഹ്ന പ്രതികരിച്ചു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി. പത്തനംതിട്ട ടൗൺ സിഐയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയില്‍ എത്തിയാണ് രഹ്നയെ അറസ്റ്റ് ചെയ്തത്.
ശബരിമല വിഷയത്തില്‍ രഹന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി നേതാവ് ആർ രാധാകൃഷ്ണ മേനോന്‍ കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു. രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു പരാതി.
തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് പൊലീസ് സുരക്ഷയില്‍ ദര്‍ശനം നടത്താന്‍ രഹ്ന ഫാത്തിമ ശ്രമിച്ചിരുന്നു. കനത്ത സുരക്ഷയൊരുക്കിയെങ്കിലും പ്രറ്റിഷേധക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു.