Publish Date: Sat, 10 Aug 2019 (09:56 IST)
Updated Date: Sat, 10 Aug 2019 (09:57 IST)
മഴ കനത്ത നാശം വിതയ്ക്കുകയാണ്. പേമാരിയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച് വടക്കൻ കേരളം. ഇതുവരെ മരണം 44 ആയി. രക്ഷാപ്രവർത്തനത്തിനെത്തുന്ന പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. ഈ ദുരന്തത്തിനിടയിലും മറ്റൊരു വാര്‍ത്തയാണ് പുറത്തു വരുന്നത്.
കക്കാട് കോര്‍ജാന്‍ യു.പി.സ്‌കൂളിനു സമീപം കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളില്‍ സ്ത്രീയുടെ മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം. രക്ഷാപ്രവർത്തനത്തിനെത്തിയവരാണ് കാഴ്ച കണ്ട് മരവിച്ചത്. കോര്‍ജാന്‍ യു.പി.സ്‌കൂളിനു സമീപം പ്രഫുല്‍നിവാസില്‍ താമസിക്കുന്ന രൂപ(70)യെയാണ് മരിച്ചനിലയില്‍ കണ്ടത്.
വെള്ളിയാഴ്ചയായിരുന്നു സംഭവം. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് വാതില്‍ പൊളിച്ച് ഉള്ളില്‍ക്കടന്നപ്പോഴാണ് സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. അതേസമയം അവശനിലയിലായ മറ്റൊരു സ്ത്രീയും വീട്ടിലുണ്ടായിരുന്നു. കൂടെയുള്ള സഹോദരി പ്രഫുല്ല മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇവരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.