Publish Date: Sun, 04 Aug 2019 (10:20 IST)
Updated Date: Sun, 04 Aug 2019 (10:25 IST)
ശബരിമല സ്ത്രീ പ്രവേശന കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായതിന് ഒരു രൂപ പോലും പ്രതിഫലം നൽകിയില്ല എന്ന്. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വി. പ്രതിഫലം കുറക്കണം എന്ന ആവശ്യം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
കേസ് വാദിക്കുന്നതിന് മുൻപ് തന്നെ പ്രതിഫലം പറഞ്ഞുറപ്പിച്ചിരുന്നു. ബോർഡിന്റെ ആവശ്യം പരിഗണിച്ച് പ്രതിഫലം 93 ലക്ഷത്തിൽനിന്നും 62 ലക്ഷമാക്കി കുറച്ചു. കേസ് അന്തിമ വാദത്തിൽ മൂന്ന് തവണയും പുനഃപരിശോധന ഹർജിയിലും ബോർഡിന് വേണ്ടി ഹാജരായി. ആറ് തവണ നിയമോപദേശവും നൽകി. എന്നിട്ടും ബോർഡ് ഇതുവരെ ഒരു രൂപ പോലും പ്രതിഫലം നൽകിയില്ല എന്നാണ് സിങ്‌വി വ്യക്തമാക്കിയിരിക്കുന്നത്.
പ്രതിഫലം തടഞ്ഞുവച്ചതിന്റെ പിന്നിൽ രാഷ്ട്രീയമാണോ എന്ന് അറിയില്ലെന്നും ഇക്കാര്യം വ്യക്തമാക്കേണ്ടത് ദേവസ്വം ബോർഡ് പ്രസിഡന്റ് ആണെന്നും സിങ്‌വി പറഞ്ഞു. ശബരിമല കേസ് വാദിച്ചതിന് അഭിഭാഷകൻ ആവശ്യപ്പെട്ട പ്രതിഫലം താങ്ങാവുന്നതല്ല എന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എ പദ്മകുമർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അഭിഷേക് മനു സിങ്‌വി രംഗത്തെത്തിയിരിക്കുന്നത്.