നട അടപ്പിക്കാൻ സ്വയം മുറിവേൽപ്പിച്ച് രക്തം വീഴ്ത്താൻ 20 പേരെ നിർത്തിയിരുന്നു: രാഹുൽ ഈശ്വർ
ഇതോ വിശ്വാസം? ഇത് വർഗീയ കലാപത്തിനുള്ള ആഹ്വാനമല്ലേയെന്ന് സോഷ്യൽ മീഡിയ
Publish Date: Wed, 24 Oct 2018 (17:08 IST)
Updated Date: Wed, 24 Oct 2018 (17:09 IST)
ശബരിമല കേസിലെ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് അയ്യപ്പ ഭക്തരും സംഘപരിവാറും വൻ സമരവും പ്രതിഷേധവുമാണ് നടത്തിയത്. ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ രക്തംവീഴ്ത്തി അശുദ്ധമാക്കാൻ തയാറായി 20 പേർ നിന്നിരുന്നെവെന്ന് രാഹുൽ ഈശ്വറിന്റെ വെളിപ്പെടുത്തൽ.
കയ്യിൽ സ്വയം മുറിവേൽപിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് രാഹുൽ ഈശ്വർ ഇത്തരത്തിൽ വെളിപ്പെടുത്തിയത്. സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാതിരിക്കാൻ സമരം നടത്തുക എന്നത് പ്ലാൻ എയും രക്തം വീഴ്ത്തുക എന്നത് പ്ലാൻ ബിയും ആയിരുന്നുവെന്ന് ഇയാൾ പറയുന്നു.
ശബരിമല അയ്യപ്പശാസ്താവിന്റെ സന്നിധി രക്തം വീണോ മൂത്രം വീണോ അശുദ്ധമായാൽ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാൻ ആർക്കും അധികാരവുമില്ല. ഈ സാധ്യത പരിഗണിച്ചായിരുന്നു ഇങ്ങനെ ഒരു സംഘം തയാറായി നിന്നത്. ഇനിയുള്ള ദിവസങ്ങളിലും ഇത്തരക്കാർ ശബരിമലയിൽ ഉണ്ടാകുമെന്ന് ഇയാൾ വെളിപ്പെടുത്തുന്നു.
ശബരിമലയുടെ ഉടമാവകാശം തന്ത്രിക്കല്ലെന്നു മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പക്ഷേ, അത് ദേവസ്വം ബോർഡിനോ സർക്കാരിനൊ അല്ല. അയ്യപ്പനാണ് ശബരിമലയുടെ ഉടമ. യുവതീ പ്രവേശത്തെ ഭരണഘടന അനുവദിക്കുന്ന മാർഗങ്ങളുപയോഗിച്ച് ഏതു വിധേനയും തടയുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. അതേസമയം, രക്തച്ചൊരിച്ചിലുനു വേണ്ടി നടത്തിയ ആഹ്വാനം വിശ്വാസമല്ലല്ലോ കലാപത്തിനുള്ള ആഹ്വാനം ആയിരുന്നില്ലേ എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.