Publish Date: Tue, 06 Oct 2020 (14:47 IST)
Updated Date: Tue, 06 Oct 2020 (14:49 IST)
സെക്രട്ടറിയേറ്റ് തീപ്പിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ സംർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. തീപ്പിടിത്തം നടന്ന മുറിയിലെ 24 വസ്തുക്കള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതിൽ ഒരു സാമ്പിളിൽ പോലും തീപ്പിടിത്തം നടന്നത് ഷോർട്ട് സർക്യൂട്ട് മൂലമാണെന്നതിന് തെളിവുകളില്ല.
തീപ്പിടിത്തം നടന്ന മുറിയിലെ ഫാന്‍, സ്വിച്ച് ബോര്‍ഡ് എന്നിവ കത്തിയിട്ടുണ്ട്. അതേസമയം മുറിയിൽ സൂക്ഷിച്ചിരുന്ന സാനിറ്റൈസറിന് തീ പിടിച്ചില്ല. മുറിയിലെ ഫയര്‍ എക്‌സ്റ്റിഗ്യൂഷര്‍ അടക്കമുള്ളവയും പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. സെക്രട്ടറിയേറ്റ് തീപിടുത്തത്തിനെ തുടർന്ന് രൂപികരിച്ച വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് പാടെ തള്ളികളയുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. പോലീസ് അന്വേഷണത്തിന്റെ ഭാഗമായാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.