'പാമ്പ് കടിച്ചെന്ന് ഷഹല പറഞ്ഞിട്ടും കൊണ്ടുപോയില്ല'; സ്‌കൂളില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍
കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ട വിധത്തില്‍ പരിപാലിക്കാത്തതുമാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണമായതെന്ന് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Publish Date: Thu, 21 Nov 2019 (13:55 IST)
Updated Date: Thu, 21 Nov 2019 (13:57 IST)
സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഷെഹ്ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും അധ്യാപകര്‍ക്കും എതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ട വിധത്തില്‍ പരിപാലിക്കാത്തതുമാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണമായതെന്ന് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
3.15 നു സംഭവമുണ്ടായിട്ടും മുക്കാൽ മണിക്കൂർ വൈകിയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. രക്ഷകർത്താവ് വന്നിട്ടാണ് ആശുപത്രിയിലേക്ക് പോയത്. ചെരിപ്പിട്ട് ക്ലാസിൽ കയറാൻ അനുവദിക്കാറില്ലെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. കുട്ടിയുടെ കാലിന് നീല നിറം ഉണ്ടായിരുന്നു. ഷഹല നിന്ന് വിറയ്ക്കുന്നുണ്ടായിരുന്നു. എന്നാൽ കുട്ടിയെ പാമ്പ് കടിച്ചതല്ല, ആണി കൊണ്ടതാണെന്നാണ് അധ്യാപകൻ പറഞ്ഞതെന്ന് വിദ്യാർത്ഥികൾ മനോരമ ന്യൂസിനോട് പറഞ്ഞു.
അധ്യാപിക ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടന്നെന്നു എന്നാൽ പ്രധാന അധ്യാപകൻ അത് നിരസിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. തുടർന്ന് അധ്യാപിക സ്കൂളിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നുവെന്നും വിദ്യാർത്ഥികൾ മാധ്യമത്തോട് പറഞ്ഞു.പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്റെയും സജ്‌നയുടെയും മകളാണ് മരിച്ച ഷെഹ്ല ഷെറിന്‍.