Publish Date: Sun, 10 Sep 2023 (18:10 IST)
Updated Date: Sun, 10 Sep 2023 (18:16 IST)
തിരുവനന്തപുരം : പത്തനാപുരം എം.എൽ.എ ഗണേശ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ഉമ്മൻചാണ്ടിയെ സോളാർ പീഡന കേസിൽ കുടുക്കാൻ ഗൂഡാലോചന നടത്തി എന്ന സി.ബി.ഐ റിപ്പോർട്ടിൽ കേരള കോൺഗ്രസ് എം.എൽ.എ കെ.ബി.ഗണേഷ് കുമാർ, ബന്ധു ശരണ്യ മനോജ് എന്നിവരുടെ പേരും പരാമർശിച്ചിട്ടുണ്ട് എന്ന വിഷയവുമായാണ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
തന്റെ ഫേസ് ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച ആദ്യ വിമർശനം നടത്തിയിരിക്കുന്നത്. ഫേസ് ബുക്ക് പരാമർശത്തിന്റെ പൂർണ്ണ രൂപം :
"കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്കുമാർ സിനിമയിൽ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ട്. ആ റോൾ അതിലുപരി അയാൾ ജീവിതത്തിൽ പകർന്നാടിയിട്ടുണ്ട്. അത് അച്ഛനോടായാലും, അച്ഛന്റെ സ്ഥാനത്ത് കണ്ട ഉമ്മൻ ചാണ്ടി സാറിനോടായാലും, ഇപ്പോൾ അഭയം കൊടുത്ത പിണറായി വിജയോനാടായാലും.
നിരപരാധിയും നീതിമാനുമായ ഉമ്മൻ ചാണ്ടി സാറിനെ സോളാർ കേസിൽ വ്യാജമായി കൂട്ടിച്ചേർത്തത് ഗണേഷ്കുമാറാണ് എന്ന പുതിയ വെളുപ്പെടുത്തലിൽ യാതൊരു അത്ഭുതവുമില്ല. അത് എല്ലാവർക്കും അറിയുന്ന ഒരു സത്യമാണ്. ഉമ്മൻ ചാണ്ടി സാർ മരണം വരെ മനസ്സിൽ സൂക്ഷിച്ച ഒരു രഹസ്യത്തിന്റെ ഔദാര്യം തന്നെയാണ് ഗണേഷ്കുമാറിന്റെ പൊതുജീവിതം.
ഇപ്പോൾ ഇടയ്ക്കൊക്കെ സർക്കാർ വിമർശനമൊമൊക്കെ നടത്തി UDFലേക്ക് ഒരു പാലം പണിതിടാം എന്ന് ഗണേഷ്കുമാർ വിചാരിച്ചാലും, ആ പാലത്തിലൂടെ ഗണേഷിനെ നടത്തിച്ച് UDF പത്തനാപുരം MLA ആക്കാമെന്ന് ഏതേലും നേതാക്കൾ ആഗ്രഹിച്ചാലും ആ പാലം പൊളിച്ചിരിക്കും..... പത്തനാപുരം പോയാലും, കേരളം പോയാലും ഇയാളെ ചുമക്കില്ല....
'എനിക്കെന്റെ ഭാര്യയിൽ വിശ്വാസമുള്ളത് കൊണ്ട് മാത്രം ഗണേഷ് എന്റെ മകനാണ്' എന്ന് ബാലകൃഷ്പിള്ള തന്നെ പറഞ്ഞിട്ടുള്ള ഗണേഷ്കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ല."