Publish Date: Thu, 21 May 2020 (14:14 IST)
Updated Date: Thu, 21 May 2020 (14:17 IST)
സംസ്ഥാനത്തെ കൊവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ നിന്ന് സ്പ്രിംഗ്ലറെ ഒഴിവാക്കിയതായി സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നൽകി.ഇനിമുതൽ വിവര ശേഖരണത്തിനോ വിവര വിശകലനത്തിനോ സ്പ്രിംക്ലറിന് അവകാശം ഉണ്ടാകില്ല.ഇത് വരെ ശേഖരിച്ച ഡാറ്റ സ്പ്രിംഗ്ലർ നശിപ്പിക്കണം.നിലവിൽ സോഫ്റ്റ്‌വെയർ അപ്ഡേഷൻ കരാർ മാത്രമെ സ്പ്രിംഗ്ലറുമായി നിലവിലുണ്ടാകുവെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു.
സംസ്ഥാനത്തെ കൊവിഡ് ഡാറ്റ ശേഖരണവും വിശകലനവും സിഡിറ്റ് നടത്തുമെന്നാണ് സർക്കാരിന്റെ സത്യവാങ്മൂലം.ആമസോൺ ക്ലൗഡിലെ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ സ്പ്രിംക്ലർ ഉദ്യോഗസ്ഥർക്ക് അനുവാദം ഉണ്ടാകില്ല. നേരത്തെ കൊവിഡുമായി ബന്ധപ്പെട്ട ബിഗ് ഡാറ്റ കൈകാര്യം ചെയ്യുന്നതിനാണ് സ്പ്രിംഗ്ലറുമായി കരാർ ഉണ്ടാക്കിയതെന്നായിരുന്നു സർക്കാർ വിശദീകരണം.ഡാറ്റ സ്വകാര്യതയെ പറ്റി പ്രതിപക്ഷ ആരോപണങ്ങൾ ഉയർന്നെങ്കിലും കരാറിൽ നിന്നും പിന്മാറാൻ സർക്കാർ തയ്യാറായിരുന്നില്ല.