മുന്നണി നാറുകയാണ്; തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് കാനം
മുന്നണി നാറുകയാണ്; തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് കാനം
Publish Date: Fri, 10 Nov 2017 (18:29 IST)
Updated Date: Fri, 10 Nov 2017 (19:19 IST)
മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടർ സമർപ്പിച്ച റിപ്പോർട്ടില്‍ സർക്കാരിന് നിയമോപദേശം ലഭിച്ചതിന് പിന്നാലെ വിഷയത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ.
ആരോപണ വിധേയനായ തോമസ് ചാണ്ടിയെ മന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് സിപിഎമ്മിനോട് ആവശ്യപ്പെട്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. സിപിഐയുടെയും സിപിഎമ്മിന്റെയും ജാഥകൾ നടന്നതുകൊണ്ടാണ് വിഷയത്തിൽ നിയമോപദേശത്തിനു വിട്ട് സാവകാശം തേടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കോടതി പരാമർശവും കളക്ടറുടെ റിപ്പോർട്ടും കണക്കിലെടുക്കുമ്പോൾ തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കരുതെന്നും കാനം കൂട്ടിച്ചേര്‍ത്തു. ഇന്ന് തിരുവനന്തപുരത്ത് നടന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലെ റിപ്പോർട്ട് അവതരണത്തിനിടെയാണ് കാനം ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രി രാജിവയ്‌ക്കേണ്ടന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ വ്യക്തമാക്കി. മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്നും നിയമോപദേശം എതിരാവുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പീതാംബരന്‍ പറഞ്ഞു.
അതിനിടെ ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടർ സമർപ്പിച്ച റിപ്പോർട്ടില്‍ സർക്കാരിന് നിയമോപദേശം ലഭിച്ചു. അഡ്വക്കേറ്റ് ജനറലാണ് നിയമോപദേശം നൽകിയിരിക്കുന്നത്.
എജി നൽകിയ നിയമോപദേശം മുഖ്യമന്ത്രി കണ്ടിട്ടില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തര മന്ത്രിസഭാ യോഗം മറ്റന്നാള്‍ ചേരും. വിഷയത്തിൽ വിശദമായ ചർച്ചയുണ്ടാകുമെന്നാണ് വിവരം.
തോമസ് ചാണ്ടിക്കെതിരെ ആരോപണം ശക്തമാകുന്നതിനു പിന്നാലെ കലക്ടറുടെ റിപ്പോര്‍ട്ടില്‍ ഗുരുതരമായ നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ തോമസ് ചാണ്ടിയെ സിപിഎം കൈവിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
വിഷയത്തിൽ മന്ത്രി തോമസ് ചാണ്ടിയെ പിന്തുണയ്ക്കില്ലെന്നു സിപിഎം അറിയിച്ചു. രാജിക്കാര്യത്തിൽ മന്ത്രി സ്വയം തീരുമാനമെടുക്കണമെന്നും നേതൃത്വം നിർദേശിച്ചു. മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം ഗൗരവമുള്ളതാണെന്നും സിപിഎം നേതൃത്വം വിലയിരുത്തുന്നുണ്ട്.
മന്ത്രിക്കെതിരായ ആരോപണത്തിലെ നിയമോപദേശം പ്രതികൂലമായാൽ പിന്തുണയ്ക്കില്ലെന്നു തോമസ് ചാണ്ടിയെ സിപിഎം നേതൃത്വം നേരത്തെ അറിയിച്ചെന്നാണ് വിവരം. എൻസിപി സ്വയം തീരുമാനമെടുത്ത് രാജി നടപ്പാക്കണമെന്നാണു സിപിഎമ്മിന്റെ ആഗ്രഹം.