Publish Date: Wed, 24 Jan 2018 (11:53 IST)
Updated Date: Wed, 24 Jan 2018 (11:55 IST)
ഇന്ധനവില തീരുവ കുറയ്ക്കാൻ സംസ്ഥാന സർക്കാർ ഒരുക്കമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇന്ധനവില റെക്കോര്‍ഡിലേക്കെത്താന്‍ പ്രധാന കാരണക്കാർ കേന്ദ്രസർക്കാരാണ്. അതുകൊണ്ടുതന്നെ നിലവിലെ ഈ സാഹചര്യത്തില്‍ അടിയന്തര ഇടപെടലുകള്‍ നടത്തേണ്ടത് കേന്ദ്രസർക്കാർ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ധനവില വീണ്ടും കുതിച്ചുയരുകയാണ്. എക്സൈസ് നികുതി കുറച്ചു വില നിയന്ത്രിക്കണം എന്ന ആവശ്യവുമായി പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തെ സമീപിച്ചതിനു പിന്നാലെയാണ് ഇന്ധനവിലയില്‍ വലിയ വര്‍ധനവുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണു ബുധനാഴ്ച രേഖപ്പെടുത്തിയത്.
തിരുവനന്തപുരത്തു പെട്രോള്‍ ലീറ്ററിന് 76.41 രൂപയും ഡീസലിനു 68.88 രൂപയുമായി വ്വര്‍ധിച്ചപ്പോള്‍ കൊച്ചിയിൽ പെട്രോള്‍ 75.16 രൂപയ്ക്കും ഡീസല്‍ 67.70 രൂപയ്ക്കുമാണു വിൽക്കുന്നത്. എന്നാല്‍ കോഴിക്കോടാകട്ടെ പെട്രോളിനു 75.29, ഡീസലിന് 67.85 രൂപയുമാണ് നിലവിലെ വില.