വാർത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് യു.പ്രതിഭ; യുഡിഎഫ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ നിയമനടപടി
അങ്ങേയറ്റം മനസിനെ വിഷമിപ്പിക്കുന്ന പരാമർശമാണ് യുഡിഎഫ് നേതാവിൽ നിന്നുണ്ടായതെന്ന് യു.പ്രതിഭ പറഞ്ഞു
Publish Date: Wed, 25 Mar 2026 (16:43 IST)
Updated Date: Wed, 25 Mar 2026 (16:50 IST)
കടുത്ത സ്ത്രീവിരുദ്ധ പരാമർശം നടത്തിയ യുഡിഎഫ് നേതാവിനെതിരെ സിപിഎം എംഎൽഎയും കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥിയുമായ യു.പ്രതിഭ നിയമനടപടിക്ക്. പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് മണ്ഡലം കൺവീനർ എ.ഇർഷാദ് ആണ് ലൈംഗികചുവയോടെയുള്ള സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.
'വാക്ചാതുരി കൊണ്ടും ശരീരസൗന്ദര്യം കൊണ്ടും വീണ്ടും സ്ഥാനാർഥിയായി നിൽക്കുന്നു,' എന്നാണ് യുഡിഎഫ് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെ എ.ഇർഷാദ് പറഞ്ഞത്. വേദിയിലോ സദസിലോ ഉണ്ടായിരുന്ന യുഡിഎഫ് നേതാക്കളൊന്നും ഈ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളിപ്പറയുകയോ അപലപിക്കുകയോ ചെയ്തിട്ടില്ല.
അങ്ങേയറ്റം മനസിനെ വിഷമിപ്പിക്കുന്ന പരാമർശമാണ് യുഡിഎഫ് നേതാവിൽ നിന്നുണ്ടായതെന്ന് യു.പ്രതിഭ പറഞ്ഞു. വാർത്താസമ്മേളനത്തിനിടെ പ്രതിഭ കരഞ്ഞു. യുഡിഎഫ് നേതാവിന്റെ പരാമർശത്തിനെതിരെ പൊലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്ന് എംഎൽഎ പറഞ്ഞു.