Publish Date: Thu, 16 Jul 2020 (14:50 IST)
Updated Date: Thu, 16 Jul 2020 (16:44 IST)
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കള്ളകടത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റ് ജനറലിന്റെ ചുമതലയുള്ള അറ്റാഷെ റാഷിദ് ഖാമിസ് അൽ അസ്‌മിയ ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് മടങ്ങി.കഴിഞ്ഞ ഞായറാഴ്‌ചയാണ് അറ്റാഷെ തിരുവനന്തപുരത്തുനിന്നും ഡൽഹിയിലേക്ക് മടങ്ങിയത്.
സ്വർണ്ണക്കടത്തുകേസിലെ പ്രതികൾ മൊഴി നൽകിയതിന് പിന്നാലെ അറ്റാഷെയുമായി കൂടിക്കാഴ്‌ച നടത്താൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിനിടെയാണ് അറ്റാഷെ നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് യുഎഇയിലേക്ക് പോയത്.
ജൂലൈ 5-ന് കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണമടങ്ങിയ കാര്‍ഗോ അറ്റാഷെയുടെ പേരിലാണ് തിരുവനന്തപുരത്തെത്തിയത്.ബാഗ് ഒരു കാരണവശാലും തുറക്കരുതെന്ന് അറ്റാഷെ സമ്മർദ്ദം ചെലുത്തിയിരുന്നു.അറ്റാഷെയും പ്രതികളും തമ്മിൽ നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു എന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് അറ്റാഷെയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് കേന്ദ്രസർക്കാർ യുഎഇയോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു ഇതിന് പിന്നാലെയാണ് റാഷിദ് ഖാമിസ് അല്‍ അഷ്മിയ യുഎഇയിലേയ്ക്ക് മടങ്ങിയത്.