Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ അക്കൌണ്ട് വേണം, ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം കൊടുത്തത് ദുരിതാശ്വാസനിധിയിൽ നിന്നല്ലേ? - മുഖ്യമന്ത്രിക്കെതിരെ വി ടി ബൽ‌റാം

മുഖ്യമന്ത്രിക്ക് തോന്നുന്നത് പോലെയല്ല കാര്യങ്ങൾ നടക്കേണ്ടതെന്ന് വി ടി ബൽ‌റാം

പുതിയ അക്കൌണ്ട് വേണം, ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം കൊടുത്തത് ദുരിതാശ്വാസനിധിയിൽ നിന്നല്ലേ? - മുഖ്യമന്ത്രിക്കെതിരെ വി ടി ബൽ‌റാം
, വെള്ളി, 31 ഓഗസ്റ്റ് 2018 (13:01 IST)
പ്രളയം പിടിച്ചുലച്ച കേരളത്തെ പുനർ‌നിർമുക്കുന്നതിനായി രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വൻ തോതിലാണ് പണം ഒഴുകിയെത്തുന്നത്. ഇതിനകം തന്നെ ആയിരം കോടി കവിഞ്ഞിരിക്കുന്നു സംഭാവനകൾ. 
 
എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത ഒരു വശത്ത് ചോദ്യം ചെയ്യപ്പെടുന്നു. എംഎൽഎ ആയ വിടി ബൽറാമാണിപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് ചോദ്യം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് തോന്നുന്നത് പോലെയല്ല കാര്യങ്ങൾ നടക്കേണ്ടതെന്ന് തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബൽറാം. 

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
 
പ്രളയാനന്തരം കേരളത്തെ പുന:സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കായി പതിനായിരക്കണക്കിന് കോടി രൂപയുടെ ആവശ്യമുണ്ടെന്നും അതിനായി കേരളം ഒന്നിച്ചു നിൽക്കണമെന്നും വ്യക്തികളും സംഘടനകളുമൊക്കെ ഒരു മാസത്തെ ശമ്പളവും വരുമാനവുമൊക്കെ സർക്കാരിന് നൽകണമെന്നുമൊക്കെയുള്ള ക്യാമ്പയിന് ബഹു.മുഖ്യമന്ത്രി തന്നെ തുടക്കം കുറിച്ചിരിക്കുകയാണല്ലോ. സാമാന്യം നല്ല പ്രതികരണമാണ് ഈ ക്യാമ്പയിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാട്ടിലും വിദേശത്തുമുള്ള നിരവധി മലയാളികൾ ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകാൻ വേണ്ടി കടന്നുവന്നിട്ടുണ്ട്. കോൺഗ്രസ് എംഎൽഎ എന്ന നിലയിലുള്ള എന്റെ സംഭാവന 50,000 രൂപ ബഹു. പ്രതിപക്ഷ നേതാവിന്റെ അഭ്യർത്ഥന പ്രകാരം പാർലമെന്റി പാർട്ടി ഓഫീസിന് നൽകിയിട്ടുണ്ട്. എല്ലാ എംഎൽഎമാരുടേയും വിഹിതം ചേർത്ത് ഇന്നോ നാളെയോ ആയി അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമിച്ച് കൈമാറുന്നതാണ്. തൃത്താല മണ്ഡലത്തിലെ രണ്ടു പേർ നൽകിയ ഒന്നര ലക്ഷം രൂപയുടെ ചെക്കുകൾ ഇന്നലെ നിയമസഭയിൽ വച്ച് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറുകയും ചെയ്തു.
 
രക്ഷാപ്രവർത്തനത്തിന്റേയും ദുരിതാശ്വാസത്തിന്റേയും ആദ്യഘട്ടം കഴിഞ്ഞു എന്നും ഇനി ഉദ്ദേശിക്കുന്ന കേരളത്തിന്റെ പുനർനിർമ്മാണത്തിനായി വേണ്ടിവരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പകരം ഈയാവശ്യത്തിനായി പുതുതായി ഒരു ഫണ്ട് സൃഷ്ടിച്ച് അതിലേക്ക് സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം എന്നുമുള്ള ആവശ്യം ശക്തമായി ഉയർന്നുവന്നിട്ട് ഒരാഴ്ചയെങ്കിലുമായി. 'സാലറി ചാലഞ്ച്' എന്ന ആശയം മുന്നോട്ടുവച്ച ജെ.എസ് അടൂരടക്കമുള്ള വിദഗ്ദരും നിരവധി മാധ്യമ പ്രവർത്തകരും ഇടതുപക്ഷത്തെത്തന്നെ പല പ്രമുഖരും ആവശ്യപ്പെടുന്ന ഈ സെപ്പറേറ്റ് അക്കൗണ്ട് എന്ന നിർദ്ദേശത്തോട് സർക്കാർ എന്തിനാണ് ഇപ്പോഴും പുറം തിരിഞ്ഞ് നിൽക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ഇന്നലെ നിയമസഭയിലും പ്രതിപക്ഷത്തുനിന്ന് പലരും ഈ ആവശ്യം ഉന്നയിച്ചിരുന്നു. നിസ്സാര പരാമർശങ്ങൾക്ക് പോലും മറുപടി പറഞ്ഞ മുഖ്യമന്ത്രി പക്ഷേ ഈയാവശ്യം കേട്ടില്ലെന്ന് നടിക്കുകയാണുണ്ടായത്.
 
എന്തുകൊണ്ടാണ് ഇത്തരമൊരു കേരള പുനർനിർമ്മാണ ഫണ്ട് ആരംഭിക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒന്ന് വീതം മൂന്ന് നേരം പത്രസമ്മേളനങ്ങൾ വിളിക്കുന്ന അദ്ദേഹത്തോട് ആർജ്ജവമുള്ള പത്രപ്രവർത്തകർ ഈ ചോദ്യം ഉന്നയിച്ച് മറുപടി ജനങ്ങൾക്ക് ലഭ്യമാക്കണം.
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അടിയന്തര ആവശ്യങ്ങൾക്കുള്ളതാണ്. സർക്കാർ നടപടിക്രമങ്ങളുടെ കാലതാമസവും ചുവപ്പ് നാടയും പരമാവധി കുറച്ച് അർഹതപ്പെട്ടവർക്ക് അത്യാവശ്യ സഹായം നൽകാനുദ്ദേശിച്ചുള്ളതാണ് അത്. അതുകൊണ്ടുതന്നെ ആർക്കു കൊടുക്കണം, എന്തിന് കൊടുക്കണം, എത്ര വച്ച് കൊടുക്കണം എന്നതൊക്കെ മുഖ്യമന്ത്രിയുടേയും പ്രയോഗ തലത്തിൽ അദ്ദേഹത്തിന്റെ ഓഫീസിന്റേയും വിവേചനാധികാരമായി മാറുന്ന തരത്തിലാണ് CMDRFന്റെ ഘടന. ആർക്കൊക്കെ സഹായം കൊടുത്തു എന്നതിനേക്കുറിച്ച് പിന്നീട് വിവരാവകാശനിയമം വഴിയൊക്കെ അറിയാൻ സാധിച്ചേക്കും, എന്നാൽ എന്താണതിന് സ്വീകരിച്ച മാനദണ്ഡം എന്നതിനേക്കുറിച്ച് ഒരു വിശദീകരണം ആർക്കും ലഭിക്കില്ല.
 
ജനകീയ പങ്കാളിത്തത്തോട് കൂടിയുള്ള കേരളത്തിന്റെ പുനർനിർമ്മാണമെന്ന മഹാദൗത്യം ഇങ്ങനെ തോന്നുംപടി ചെയ്യേണ്ടതല്ല. അതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ടാകണം, മാർഗരേഖകളുണ്ടാകണം, ഓരോ രൂപയും എന്താവശ്യത്തിന് എത്ര കാര്യക്ഷമമായി വിനിയോഗിച്ചു എന്ന് ലോകത്തെവിടെയും ഇരുന്ന് ഏത് മലയാളിക്കും നിരന്തരം വിലയിരുത്താൻ കഴിയുന്നത്ര സുതാര്യമാവണം. അതുകൊണ്ടാണ് പ്രത്യേക അക്കൗണ്ട് വേണം എന്ന ആവശ്യത്തിന്റെ പ്രസക്തി.
 
അടിയന്തിര സഹായം എന്ന നിലയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പ്രയോജനകരമാവാത്ത അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. മഹാപ്രളയം കഴിഞ്ഞ് രണ്ടാഴ്ച ആവുന്നു. ഇതുവരെ ആദ്യസഹായമായ വെറും പതിനായിരം രൂപ പോലും ദുരിതബാധിതർക്ക് കിട്ടിയിട്ടില്ല. മൂന്ന് ദിവസം മുൻപ് മാത്രമാണ് ദുരിതാശ്വാസ നിധിയിൽ നിന്ന് ആദ്യഘട്ട സഹായം ജില്ലാ കളക്ടർമാർക്ക് കൈമാറിയത്. അത് താലൂക്കുകൾക്ക് കൈമാറി അർഹരായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കാൻ ഇനിയും ആഴ്ചകൾ കഴിയും. നേരിട്ടുള്ള അനുഭവം പറയുകയാണെങ്കിൽ പട്ടാമ്പി താലൂക്കിൽ അർഹരായി റവന്യൂ അധികാരികൾ കണ്ടെത്തിയ 3092 കുടുംബങ്ങളിൽ വെറും 200ഓളം ആളുകൾക്ക് മാത്രമാണ് ആദ്യഘട്ട സഹായം ഇതുവരെ നൽകിയിട്ടുള്ളത്.
 
മാസാമാസം കൊടുക്കേണ്ട ക്ഷേമപെൻഷനുകൾ പോലും എല്ലാവരുടേയും വീട്ടിൽ കൊണ്ടുചെന്ന് കൊടുക്കുക എന്നത് വലിയ ഭരണ നേട്ടമായി ഉയർത്തിക്കാട്ടുന്ന സർക്കാർ എന്തിനാണ് ഇത്രയും ദുരന്തം ബാധിച്ചവർക്കുള്ള നാമമാത്ര സഹായം നൽകുന്നതിന് ബാങ്ക് അക്കൗണ്ടും ആധാർ കാർഡും മറ്റ് രേഖകളുമൊക്കെ കർശനമാക്കുന്നതെന്ന് മനസ്സിലാവുന്നില്ല. പലർക്കും ഈ രേഖകൾ നഷ്ടപ്പെട്ടിരിക്കാനുള്ള സാധ്യത പോലും പരിഗണിക്കുന്നില്ല എന്നത് കഷ്ടമാണ്. റിലീഫ് ക്യാമ്പുകളിൽ വച്ച് തന്നെ ഈ അടിയന്തിര സഹായം നൽകിയിരുന്നുവെങ്കിൽ തിരിച്ച് വീട്ടിലെത്തുന്നവർക്ക് വൃത്തിയാക്കാനും അത്യാവശ്യം വീട്ടുപകരണങ്ങൾ വാങ്ങാനും ആ തുക ഉപയോഗപ്പെടുത്താമായിരുന്നു.
 
എൽഡിഎഫിലെ ഒരു ഘടകകക്ഷി നേതാവ് എന്നതിനപ്പുറം മറ്റ് കാര്യമായ ഔദ്യോഗിക സ്ഥാനങ്ങളിലൊന്നും ഇരുന്നിട്ടില്ലാത്ത ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപ എടുത്തു കൊടുത്തതും ഇതേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണെന്ന വസ്തുത തെളിയിക്കുന്ന സർക്കാർ ഉത്തരവ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. എന്താണതിന്റെ മാനദണ്ഡം എന്നത് ഉത്തരവിൽ വ്യക്തമല്ല. അപകട മരണം പോലുമായിരുന്നില്ല അദ്ദേഹത്തിന്റേത്. ചികിത്സാച്ചെലവായി 5 ലക്ഷം രൂപയും രണ്ടു കുട്ടികൾക്കുള്ള പഠനച്ചെലവായി 10 ലക്ഷം രൂപയും വീതം അനുവദിക്കുന്നു എന്നാണ് ഉത്തരവിൽ കാണുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം Equality before law, equal protection by laws എന്നത് ഉദ്ഘോഷിക്കപ്പെടുന്ന ഈ നാട്ടിൽ ഓഖി, പ്രളയ ദുരിതങ്ങളിൽ മരണപ്പെട്ടവർക്കും ഇതേ മാനദണ്ഡത്തിൽ സഹായവും കുടുംബത്തിലെ കുട്ടികളുടെ എണ്ണം കണക്കാക്കി വിദ്യാഭ്യാസ സഹായവും നൽകാൻ സർക്കാരിന് ബാധ്യതയില്ലേ? അല്ലാത്തപക്ഷം ഉഴവൂർ വിജയന്റെ കാര്യത്തിൽ മുഖ്യമന്ത്രിയുടേത് വ്യക്തമായ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമാണെന്ന് പറയേണ്ടി വരും.
 
മുൻ കാലങ്ങളിലും സർക്കാരുകൾ ഇതുപോലെ അവരുടെ വിവേചനാധികാരം ഉപയോഗിച്ച് CMDRFൽ നിന്ന് വ്യക്തികൾക്ക് തുകകൾ അനുവദിച്ചിട്ടുണ്ടാകാം. ഒറ്റപ്പെട്ട കാര്യങ്ങളായതിനാൽ അവയൊന്നും അധികമാരും ശ്രദ്ധിച്ചു കാണില്ല. ഉഴവൂർ വിജയന്റേത് പോലും അനുവദിച്ച സമയത്ത് ഈ നിലയിലുള്ള ഒരു വിവാദമായി മാറിയിരുന്നില്ലല്ലോ. എന്നാൽ മാറിയ സാഹചര്യത്തിൽ ഇത് CMDRF എന്ന സംവിധാനത്തിന്റെ ഒരു പരിമിതിയായിത്തന്നെ കാണേണ്ടതുണ്ട്. അതിലേക്കുള്ള ജനങ്ങളുടെ സംഭാവന ചരിത്രത്തിലാദ്യമായി ആയിരം കോടി കവിയുമ്പോൾ ഇനിയെങ്കിലും കാര്യങ്ങൾക്ക് കൃത്യമായ ഒരു ചട്ടക്കൂട് ഉണ്ടാവണം. അതു കൊണ്ടാണ് ഇനിയുള്ള സംഭാവനകൾക്കായി ഒരു പ്രത്യേക അക്കൗണ്ട് വേണമെന്ന് വീണ്ടും ആവശ്യപ്പെടുന്നത്.
 
മറ്റ് ദുരുദ്ദേശ്യങ്ങളില്ലെങ്കിൽ സർക്കാർ ഇത് അംഗീകരിക്കുക തന്നെ വേണം. ഇനി അതല്ല, യാതൊരു നിയന്ത്രണവുമില്ലാതെ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്ന വ്യക്തിക്ക്, അദ്ദേഹം സാമ്പത്തിക കാര്യങ്ങളിൽ എത്ര വിശ്വാസയോഗ്യനാണെങ്കിലും, തന്നിഷ്ടത്തിന് ചെലവഴിക്കാൻ വേണ്ടിയുള്ള ഒരു സംവിധാനമാണ് തുടർന്നും നിലനിർത്തുന്നതെങ്കിൽ സർക്കാർ സ്വന്തം വിശ്വാസ്യത സ്വയം കളഞ്ഞു കുളിക്കുകയാണ്. സംഭാവന ചെയ്യാൻ താത്പര്യമുള്ള ഒരാളെങ്കിലും ഇതിന്റെ പേരിൽ പിന്തിരിഞ്ഞാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും സർക്കാരിനുമായിരിക്കും. അത് കേരളത്തിന്റെ പുനർനിർമ്മാണ സ്വപ്നങ്ങൾക്ക് തിരിച്ചടിയായിരിക്കും എന്നും വിനീതമായി ഓർമ്മപ്പെടുത്തുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സംഭാവനയായി ലഭിക്കുന്ന കോടികൾ മുതൽ നാണയത്തുട്ട് വരെ പ്രത്യേക ഹെഡിലേക്കു മാറ്റണം': ചെന്നിത്തല