ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്; ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം
കേസിൽ റോസമ്മയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
കണ്ണൂരിൽ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. വയക്കര മുളപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞിമോനെ(60)യാണ് ഭാര്യ റോസമ്മ കൊലപ്പെടുത്തിയത്. കേസിൽ റോസമ്മയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ.പ്രശാന്താണ് ശിക്ഷ വിധിച്ചത്. കേസിൽ പ്രതി കുറ്റക്കാരിയാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. കുടുംബവഴക്കിനെ തുടർന്നാണ് റോസമ്മ ചാക്കോച്ചനെ കൊലപ്പെടുത്തി മൃതദേഹം റോഡിൽ ഉപേക്ഷിച്ചത്. പെരിങ്ങോം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
2013 ജൂലായ് ആറിന് പുലർച്ചെയാണ് റോഡിൽ ചാക്കോച്ചന്റെ മൃതദേഹം കണ്ടത്. വീട്ടിൽവെച്ച് ചാക്കോച്ചനെ കൊലപ്പെടുത്തിയ പ്രതി 30 മീറ്ററോളം അകലെയുള്ള റോഡിലാണ് മൃതദേഹം കൊണ്ടിട്ടത്. കൊല്ലപ്പെട്ട ചാക്കോച്ചൻ പയ്യന്നൂരിലെ മെഡിക്കൽ സ്റ്റോറിൽ ജീവനക്കാരനായിരുന്നു. അതേസമയം, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു കോടതിയിൽ റോസമ്മ പറഞ്ഞത്. താൻ രോഗിയാണെന്നും കോടതിയിൽ പറഞ്ഞിരുന്നു.