Publish Date: Tue, 02 May 2023 (14:44 IST)
Updated Date: Tue, 02 May 2023 (14:31 IST)
ഇനി ഒരു പെൺകുട്ടിക്കും തൻ്റെ സഹോദരിയുടെ അവസ്ഥയുണ്ടാകരുതെന്ന് സൈബർ ആക്രമണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ആതിരയുടെ സഹോദരി ഭർത്താവ് ആശിഷ് ദാസ് ഐഎഎസ്. പോലീസിൽ പരാതി നൽകിയിട്ടും അരുൺ എന്നയാൾ സഹോദരിയെ ശല്യം ചെയ്തെന്നും പോലീസ് ഇടപ്പെട്ട കേസിൽ അവസ്ഥ ഇതാണെങ്കിൽ നാട്ടിലെ സാധാരണക്കാരുടെ അവസ്ഥയെന്താകുമെന്ന് ആശിഷ് ദാസ് ഐഎഎസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
മണിപ്പൂരിലെ സബ് കളക്ടറായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ആശിഷ് ദാസിന്‍റെ ഭാര്യാ സഹോദരിയാണ് മരിച്ച ആതിര. ഭാര്യ സഹോദരിയുടെ ആത്മഹത്യയിൽ വൈകാരികമായ കുറിപ്പ് ആശിഷ് ഇന്നലെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. സൈബർ ബുള്ളിയിങ്ങിനെ തുടർന്നുണ്ടായ കൊലപാതകാണ് തൻ്റെ സഹോദരിയുടെതെന്ന് ആശിഷ് കുറിച്ചു. ആതിരയുടെ മുൻ സുഹൃത്താണ് സൈബർ ആക്രമണം നടത്തിയ അരുൺ വിദ്യാധരൻ. ആതിരയുടെ വിവാഹാലോചനകൾ നടക്കവെ കഴിഞ്ഞ ദിവസം ആതിരയുടെ ചിത്രങ്ങളും മറ്റും അരുൺ വിദ്യാധരൻ ഫേസ്ബുക്ക് വാളിൽ നിരന്തരമായി പങ്കുവെച്ചിരുന്നു.
അതേസമയം ആതിരയുടെ പരാതിയിൽ വൈക്കം എഎസ്പി തന്നെ നേരിട്ട് ഇടപ്പെട്ടിരുന്നതായാണ് പോലീസ് പറയുന്നത്. അരുൺ വിദ്യാധരനെതിരെ ആത്മഹത്യാ പ്രേരണകുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.