Publish Date: Fri, 20 Jan 2023 (15:05 IST)
Updated Date: Fri, 20 Jan 2023 (15:08 IST)
ഗുജറാത്തിൽ നടന്ന കലാപങ്ങളിലും കൂട്ടക്കൊലപാതകങ്ങളിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് കാണിച്ച് കൊണ്ടുള്ള ബിബിസി ഡോക്യുമെൻ്ററിയ്ക്ക് മേൽ വിവാദം കത്തുന്നു. ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെൻ്ററിയുടെ ആദ്യ ഭാഗമാണ് ബിബിസി ഇപ്പോൾ സംപ്രേക്ഷണം ചെയ്തിരിക്കുന്നത്.
2002ൽ നടന്ന ഗുജറാത്ത് കലാപത്തെ പറ്റി ബ്രിട്ടീഷ് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ ഇക്കാലമത്രയും പുറത്തുവിട്ടിരുന്നില്ല. ഈ വിവരങ്ങളാണ് സംപ്രേക്ഷണം ചെയ്യുന്നതെന്ന് ബിബിസി അറിയിച്ചു. മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാനുള്ള വ്യക്തമായ പദ്ധതി തയ്യാറാക്കിയായിരുന്നു കലാപം നടന്നതെന്ന് ഡോക്യുമെൻ്ററിയിൽ പറയുന്നു.
ചാനലുകൾ റിപ്പോർട്ട് ചെയ്തതിനേക്കാൾ ഭീകരമായ അക്രമമാണ് ഗുജറാത്തിൽ നടന്നത്.മുസ്ലീം സ്ത്രീകളെ തിരഞ്ഞ് പിടിച്ചാണ് ബലാത്സംഗം നടത്തിയത്. ഹിന്ദു മേഖലകളിൽ നിന്നും മുസ്ലീങ്ങളെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. കലാപത്തിൽ വിഎച്ച്പിക്ക് വലിയ പങ്കുണ്ട്. പോലീസിനെ പിൻവലിക്കുന്നതിലും തീവ്ര ഹിന്ദുത്വക്കാരെ നിശബ്ദമായി പ്രോത്സാഹിപ്പിക്കുന്നതിലും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി സജീവമായ പങ്ക് വഹിച്ചുവെന്നും ബിബിസി ഡോക്യുമെൻ്ററിയിൽ പറയുന്നു.