പാശ്ചാത്യ സംസ്‌കാരം ഇവിടെ നടക്കില്ല; ദാമ്പത്യത്തിലെ ബലാത്സംഗം കുറ്റകരമാക്കാനാവില്ലെന്ന് കേന്ദ്രം - നിലവിലെ സ്ഥിതി തുടരണമെന്നും സര്‍ക്കാര്‍
പാശ്ചാത്യ സംസ്‌കാരം ഇവിടെ നടക്കില്ല; ദാമ്പത്യത്തിലെ ബലാത്സംഗം കുറ്റകരമാക്കാനവില്ലെന്ന് കേന്ദ്രം
Publish Date: Tue, 29 Aug 2017 (20:43 IST)
Updated Date: Tue, 29 Aug 2017 (21:42 IST)
ദാമ്പത്യ ജീവിതത്തിൽ ഭാര്യയുടെ സമ്മതിമില്ലാതെ നടക്കുന്ന ബലാത്സംഗത്തെ ക്രിമിനൽ കുറ്റമായി പരിഗണിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
ഒരു വനിതാ സംഘടന നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ബലാത്സംഗത്തെ നിർവചിക്കുന്ന സെക്ഷൻ 375ൽ മാറ്റം വരുത്തണമെന്നാണ് ഇവരുടെ ആവശ്യം.
ഇന്ത്യയിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വൈവാഹിക ബന്ധത്തിലെ നിര്‍ബന്ധിത ലൈംഗികബന്ധം കുറ്റകരമാക്കാനാകില്ല. ഭർത്താക്കൻമാരെ പീഡിപ്പിക്കാൻ ഭാര്യമാർ ഇത് ആയുധമാക്കുമെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി.
പാശ്ചാത്യ സംസ്‌കാരത്തെ കണ്ണടച്ച് പിന്തുടരാനാകില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കുറഞ്ഞ സാക്ഷരതാ നിരക്ക്, സ്ത്രീകളുടെ സാമ്പത്തിക അസ്ഥിരത, സമൂഹത്തിന്റെ മാനസികാവസ്ഥ, ദാരിദ്ര്യം തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ നിലപാട് അറിയിച്ചത്.
ഭർത്താവും ഭാര്യയും തമ്മിൽ നടക്കുന്ന ലൈംഗിക ബന്ധങ്ങളെക്കുറിച്ച് തെളിവ് ശേഖരിക്കുക അസാധ്യമാണ്. നിലവിലെ സ്ഥിതി തുടരുന്നത് തന്നെയാണ് ഉത്തമം. അല്ലാത്തപക്ഷം വിവാഹമെന്ന സമ്പ്രദായത്തെ തന്നെ നിയമം സാരമായി ബാധിക്കുമെന്നും കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.