പഞ്ചാബ് നാഷണൽ ബാങ്കിന് പിന്നാലെ കാനറാ ബാങ്കും കൊള്ളയടിച്ച് തട്ടിപ്പുകാർ; തട്ടിയത് 515 കോടി
കാനറാ ബാങ്കിൽ നിന്നും തട്ടിയത് 515 കോടി
Publish Date: Thu, 01 Mar 2018 (09:00 IST)
Updated Date: Thu, 01 Mar 2018 (09:02 IST)
പഞ്ചാബ് നാഷണല്‍ ബാങ്കിനും (പിഎന്‍ബി തട്ടിപ്പ്), ബാങ്ക് ഓഫ് ബറോഡയ്ക്കും (റോട്ടോമാക് കേസ്), ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിനും പിന്നാലെ മറ്റൊരു ബാങ്ക് തട്ടിപ്പുകൂടി പുറത്തുവന്നിരിക്കുകയാണ്. ഇത്തവണ കാനറാ ബാങ്ക് ആണ് കൊള്ളയടിക്കപ്പെട്ടിരിക്കുന്നത്.
കൊല്‍ക്കത്ത ആസ്ഥാനമായുള്ള ആര്‍പി ഇന്‍ഫോ സിസ്റ്റം എന്ന സ്ഥാപനവും അതിന്റെ ഡയറക്ടര്‍മാരും ചേര്‍ന്ന് 515 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നു കാനറാ ബാങ്ക് സിബിഐയ്ക്കു പരാതി നല്‍കി. പ്രഥമവിവര റിപ്പോര്‍ട്ട് അനുസരിച്ചു ഫെബ്രുവരി 26നു കാനറാ ബാങ്ക് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഡി.വി.പ്രസാദ് റാവു മൊത്തം 515.15 കോടി രൂപയുടെ തട്ടിപ്പു സംബന്ധിച്ചാണു ആര്‍പി ഇന്‍ഫോ സിസ്റ്റത്തിനെതിരെ പരാതി നല്‍കിയിട്ടുള്ളത്.
ഡയറക്ടര്‍മാരായ ശിവജി പഞ്ജ, കൗസ്തവ് കൗസ്തുവ് റോയ്, വിനയ് ബഫ്‌ന, ഡെബ്‌നാഥ് പാല്‍ എന്നിവർക്കെതിരെയാണ് പരാതി. ബാങ്ക് ഉദ്യോഗസ്ഥരുമായി ചേര്‍ന്നു നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നു വ്യാജരേഖകളും കത്തുകളും നല്‍കി ഇവര്‍ പണം തട്ടിച്ചുവെന്നു പരാതിയില്‍ പറയുന്നു.