Publish Date: Mon, 28 Sep 2020 (07:33 IST)
Updated Date: Mon, 28 Sep 2020 (07:38 IST)
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കെട്ടിട്ട സമുച്ഛയ ക്രമക്കേടിൽ കമ്മീഷൻ ഉൾപ്പടെയുള്ള വിവരങ്ങളെ കുറച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിന് സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ. സ്വപ്നയിലൂടെ മാത്രമേ പ്രധാന തെളിവുകൾ ലഭിയ്ക്കു എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സ്വപ്നയെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ പേരിലേയ്ക്ക് അന്വേഷണം വ്യാപിപ്പിയ്ക്കാനാകും എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
സ്വപ്നയെയും സന്ദീപ് നായരെയും കസ്റ്റഡിയിൽ ചോദ്യംചെയ്യുന്നതിന് അടുത്തദിവസം സിബിഐ കോടതിയിൽ അപേക്ഷ സമർപ്പിച്ചേയ്ക്കും. കെട്ടിട സമുച്ഛയത്തിന്റെ നിർമ്മാണത്തിനായി കോൺസുൽ ജനറലും യുണിടാക്കും തമ്മിലാണ് കരാർ ഒപ്പിട്ടത്. കോൺസൽ ജനറലിലെ മറയാക്കി ചിലർ കമ്മീഷൻ തട്ടി എന്നാണ് സിബിഐയ്ക്ക് ലഭിച്ചിരിയ്ക്കുന്ന പ്രാഥമിക വിവരം. ഇത് സ്വപ്നയുടെ നേതൃത്വത്തിലാകാം നടന്നിരിയ്ക്കുക എന്നാണ് സിബിഐയുടെ അനുമാനം. കമ്മീഷൻ ഇടപാടുകളിൽ കോൺസൽ ജനറലിന് പങ്കുണ്ടോ എന്നത് സംബന്ധിച്ചും സിബിഐ ആന്വേഷണം നടത്തുന്നുണ്ട്.
ലൈഫ് മിഷൻ സിഇഒയിൽനിന്നും ഉടൻ സിബിഐ വിവരങ്ങൾ തേടും. ചിഫ് സെക്രട്ടറിയിൽനിന്നും ഇതുമായി ബന്ധപ്പെട്ട മറ്റു ഫയലുകളും തേടിയേക്കും. റെഡ് ക്രസന്റിൽനിന്നും ലഭിച്ച തുകയിൽനിന്നും സ്വപ്ന സുരേഷിന് ഉൾപ്പടെ കമ്മീഷൻ നൽകി എന്ന് യൂണിടാക് എംഡി വെളിപ്പെടുത്തിയതോടെയാണ് സംഭവം വിവാദമാകുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുകോടി രൂപ കമ്മീഷൻ ലഭിച്ചു എന്ന് സ്വപ്ന കേന്ദ്ര ഏജൻസികൾക്ക് മൊഴി നൽകിയിരുന്നു.