നോട്ട് നിരോധനം ആനമണ്ടത്തരം, സംഭവിച്ച അബദ്ധം മോദി അംഗീകരിച്ചാല്‍ പ്രശ്നങ്ങള്‍ തീരും: മൻ മോഹൻ സിംഗ്
നോട്ട് നിരോധനം ആനമണ്ടത്തരം, സംഭവിച്ച അബദ്ധം മോദി അംഗീകരിച്ചാല്‍ പ്രശ്നങ്ങള്‍ തീരും: മൻ മോഹൻ സിംഗ്
Publish Date: Mon, 06 Nov 2017 (19:30 IST)
Updated Date: Mon, 06 Nov 2017 (19:31 IST)
നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം ആനമണ്ടത്തരമായിരുന്നെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. തനിക്ക് സംഭവിച്ച അബദ്ധം അംഗീകരിച്ച് സാമ്പത്തിക രംഗം ശരിയാക്കാൻ മറ്റുള്ളവരുടെ സഹായം തേടുകയാണെന്ന് പ്രധാനമന്ത്രി ഇപ്പോള്‍ ചെയ്യേണ്ടത്. സാമ്പത്തിക സൂചകങ്ങള്‍ക്കൊന്നും വ്യക്തമാക്കാന്‍ സാധിക്കാത്ത പ്രത്യാഘാതമാണ് നോട്ട് നിരോധനത്തിലൂടെ ഉണ്ടായതെന്നും മൻമോഹൻ വ്യക്തമാക്കി.
സമൂഹത്തിലെ ഏറ്റവും ദുർബലവിഭാഗമാണ് നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതം അനുഭവിച്ചത്. ഇവരുടെ കച്ചവടവും ഒരു സാമ്പത്തിക മാനദണ്ഡത്തിലും വിശദീകരിക്കാനാവാത്ത വിധം നശിച്ചു. സാമ്പത്തിക സൂചികകൾ നൽകിയ വിവരങ്ങളേക്കാൾ വലിയ നാശമാണ് വ്യാവസായിക രംഗത്തുണ്ടായതെന്നും ബ്ലൂംബെര്‍ഗ് ക്വിന്റിന് നല്കിയ അഭിമുഖത്തി മൻമോഹൻ സിംഗ് പറഞ്ഞു.
റിസർവ് ബാങ്കിന്റെ വിശ്വാസ്യതയ്ക്കും സ്വാതന്ത്ര്യവും നശിപ്പിക്കുന്നതായിരുന്നു നോട്ട് നിരോധനം. ഉദ്ദേശിച്ച ഫലം കൈവരിക്കാന്‍ സാധിക്കാത്ത നീക്കം കൂടിയായിരുന്നു ഇത്. രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യുന്നത് അവസാനിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ പുനര്‍നിര്‍മ്മിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ മോദി തയ്യാറാവണമെന്നും മൻമോഹൻ കൂട്ടിച്ചേര്‍ത്തു. കറന്‍സി രഹിത സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യം വയ്ക്കുമ്പോള്‍ ചെറുകിട വ്യവസായങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ഉണ്ടായ തിരിച്ചടികള്‍ ശ്രദ്ധിക്കാതിരിക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.