Publish Date: Tue, 02 Feb 2021 (18:41 IST)
Updated Date: Tue, 02 Feb 2021 (18:45 IST)
കേന്ദ്രസർക്കാരിന്റെയും പോലീസിന്റെയും കർഷക വിരുദ്ധ നടപടികൾ അവസാനിപ്പിക്കാതെ ചർച്ചയ്‌ക്കില്ലെന്ന് സംയുക്ത കിസാൻ മോർച്ച. പോലീസ് പിടികൂടിയ കർഷകരെ മോചിപ്പിക്കണമെന്നും കിസാൻ മോർച്ച ആവശ്യപ്പെട്ടു.
പുതിയ കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ മാർച്ച് സംഘർഷത്തിലായതിനെ തുടർന്ന് 122 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടുകിട്ടണമെന്ന് കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
അതേസമയം ശത്രുരാജ്യത്തെ സൈനികരെ നേരിടുന്നതുപോലുള്ള സന്നാഹങ്ങളുമായാണ് പോലീസ് കർഷക സമരത്തെ നേരിടുന്നത്. റോഡിൽ ട്രഞ്ച് കുഴിച്ചും മുള്ളുകമ്പി പാകിയും വ്യൈദ്യുതിയും വെള്ളവും ഇന്റർനെറ്റും വിച്ഛേദിച്ചുകൊണ്ടാണ് സർക്കാർ കർഷക സമരത്തെ പ്രതിരോധിക്കുന്നത്. കർഷക സമരത്തെ പിന്തുണക്കുന്ന ട്വിറ്റർ ഹാൻഡിലുകൾ സർക്കാർ ബ്ലോക്ക് ചെയ്യുകയാണ്. ഡൽഹിയിലേക്കുള്ള ട്രെയിൻ സർവീസുകൾ വഴിതെറ്റിച്ചുവിടുന്നുവെന്നും സമരക്കാർ ആരോപിച്ചു.