Publish Date: Thu, 28 Jan 2021 (10:37 IST)
Updated Date: Thu, 28 Jan 2021 (10:42 IST)
സമരം ചെയ്യുന്ന കർഷകർക്കെതിരെ നിലപാട് കടുപ്പിച്ച് സർക്കാർ. ഗാസിപ്പൂരിലെ സമര കേന്ദ്രത്തിൽനിന്നും ഒഴിഞ്ഞുപോകണം എന്ന് ജില്ലാ ഭരണകൂടം കർഷകർക്ക് നിർദേശം നൽകി. പിന്നാലെ സമരകേന്ദ്രത്തിലേയ്കുള്ള വൈദ്യുതി അധികൃതർ വിച്ഛേദിയ്ക്കുകയും ചെയ്തു. ട്രാക്ടർ റാലിയ്ക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളെ തുടർന്നാണ് സർക്കാരിന്റെ നടപടി, ഉത്തർപ്രദേശ് ഡൽഹി അതിർത്തിയാണ് ഗാസിപ്പൂർ. ട്രാക്ടർ റാലിയിലെ അക്രമ സംഭവങ്ങളെ തുടർന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ദർശൻ പാൽ സിങ്ങിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡൽഹി പൊലീസ് നോട്ടീസ് നൽകി. മേധ പട്കർ ഉൾപ്പടെ 37 കർഷക നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ട്രാക്ടർ റാലിയ്ക്ക് മുന്നോടിയായി നേതാക്കൾ നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് അക്രമസംഭവങ്ങൾക്ക് കാരണം എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കുറ്റക്കാർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ പൊലീസ് ആലോചിയ്ക്കുന്നതായാണ് വിവരം.