Publish Date: Fri, 18 Sep 2020 (16:06 IST)
Updated Date: Fri, 18 Sep 2020 (16:09 IST)
ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റ ഏജൻസിയായ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന് നേരെ സൈബർ ആക്രമണം. ഏജൻസിയിലെ കമ്പ്യൂട്ടറുകളെ ലക്ഷ്യം വെച്ച് നടന്ന ആക്രമണത്തിൽ തന്ത്രപ്രധാനമായ പല വിവരങ്ങളും നഷ്ടമായതായാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ കേസ് രജിസ്റ്റ് ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് സംഭവം നടന്നതെന്നാണ് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് ഒരു ഇമെയില്‍ ലഭിക്കുകയും അതിൽ അറ്റാച്ച് ചെയ്‌ത ഫയലിൽ ക്ലിക്ക് ചെയ്‌തതോടെ സിസ്റ്റത്തിൽ സംഭരിച്ച ഡാറ്റ ഇല്ലാതാവുകയുമായിരുന്നു. ബെംഗളൂരുവിലെ ഒരു ഐ.ടി. കമ്പനിയില്‍നിന്നാണ് സൈബർ അക്രമണം ഉണ്ടായതെന്നാണ് വിവരം. എന്നാൽ പ്രോക്‌സി സെർവറിൽ നിന്നാണ് മെയിൽ അയച്ചതെന്ന് പോലീസ് കണ്ടെത്തി.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും അടക്കമുള്ള വി.വി.ഐ.പികളുടെ വിവരങ്ങളുമാണ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിൽ സൂക്ഷിക്കുന്നത്. ചൈനയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ സൈബർ ആക്രമണം ഗുരുതര പ്രത്ത്തം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ചില രാഷ്ട്രീയക്കാരെയും സൈനിക ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും ചില ചൈനീസ് കമ്പനികള്‍ നിരീക്ഷിക്കുന്നുവെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത്.