എച്ച്ഡിഎഫ്‌സി ബാങ്ക് വൈസ് പ്രസിഡന്റിനെ കൊലപ്പെടുത്തിയത് 35,000 രൂപയ്‌ക്കുവേണ്ടി; ഡ്രൈവറുടെ മൊഴിയിൽ വലഞ്ഞ് പൊലീസ്
എച്ച്ഡിഎഫ്‌സി ബാങ്ക് വൈസ് പ്രസിഡന്റിനെ കൊലപ്പെടുത്തിയത് 35,000 രൂപയ്‌ക്കുവേണ്ടി; ഡ്രൈവറുടെ മൊഴിയിൽ വലഞ്ഞ് പൊലീസ്
Publish Date: Tue, 11 Sep 2018 (12:57 IST)
Updated Date: Tue, 11 Sep 2018 (12:59 IST)
എച്ച്ഡിഎഫ്‌സി വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് കിരണ്‍ സാംഘ്വി (39)യുടെ കൊലയാളിയായ ടാക്‌സി ഡ്രൈവർ സര്‍ഫറാസ് ഷെയ്ഖിനെ അറസ്റ്റുചെയ്തിട്ടും കേസിന്റെ ദുരൂഹത മാറുന്നില്ല. സിദ്ധാര്‍ത്ഥിനെ കൊലപ്പെടുത്തിയത് ബൈക്കിന്റെ ബാങ്ക് ലോണടയ്ക്കാനുള്ള 35,000 രൂപയ്ക്ക് വേണ്ടിയെന്ന പ്രതിയുടെ മൊഴിയിലാണ് മുംബൈ പൊലീസിനെ വലഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്ന് മുംബൈ പൊലീസ് അറിയിച്ചു.
'ബൈക്കിന്റെ വായ്പ തിരിച്ചടവിനു 35,000 രൂപ ആവശ്യമായിരുന്നു, അതിനായി സിദ്ധാര്‍ഥില്‍നിന്ന് താൻ പണം ആവശ്യപ്പെട്ടിരുന്നു. ആവശ്യം നിഷേധിച്ചതോടെ ഭീഷണിപ്പെടുത്തിയെന്നും സിദ്ധാര്‍ഥ് ശബ്ദമുണ്ടാക്കിയതോടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നു' എന്നാണ് ടാക്‌സി ഡ്രൈവറുടെ മൊഴി.
ബുധനാഴ്ച വൈകീട്ടാണ് സംഭവം. മധ്യമുംബൈ ലോവര്‍ പരേല്‍ കമലാ മില്‍സിലെ ഓഫീസില്‍ നിന്നും ദക്ഷിണ മുബൈ മലബാര്‍ ഹില്‍സിലെ വീട്ടിലേക്ക് മടങ്ങിയ സാംഘ്വിയെ കാണാതാവുകയായിരുന്നു. തൊഴില്‍പരമായ അസൂയയാണു കൊലപാതകത്തിനു കാരണമെന്നും സഹപ്രവര്‍ത്തകര്‍ക്കു സംഭവത്തില്‍ ബന്ധമുണ്ടെന്നും കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ പറഞ്ഞ പൊലീസ് പിന്നീട് അത് തിരുത്തുകയായിരുന്നു.