Publish Date: Mon, 29 Jun 2020 (07:33 IST)
Updated Date: Mon, 29 Jun 2020 (07:46 IST)
അതിർത്തി സംഘർഷത്തിൽ സൈനിക നയന്തത്ര തലങ്ങളിൽ ചർച്ചകൾ പുരോഗമിയ്ക്കുമ്പോഴും ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ. അതിർത്തിയിലെ സൈനിക സജ്ജീകരണങ്ങൾക്ക് പുറമേ. ഇന്തോ പസഫിക് സമുദ്രത്തിൽ ഇന്ത്യ-ജപ്പാൻ നാവിക സേനകൾ സംയുക്ത സൈനിക അഭ്യാസം നടത്തി. യുദ്ധക്കപ്പലുകളായ റാണ, കുലീഷ് എന്നീ കപ്പാലുകളാണ് സൈനിക അഭ്യാസത്തിൽ പങ്കെടുത്തത്.
പ്രദേശത്ത് നിരീക്ഷണത്തിനായി കൂടുതൽ യുദ്ധക്കപ്പലുകളെ ഇന്ത്യ നിയോഗിച്ചിട്ടുണ്ട്. ജപ്പാനുമായും ചൈനയ്ക്ക് അതിർത്തി തർക്കമുണ്ട് എന്നതിനാൽ ഇരു രാജ്യങ്ങളും ചേർന്നുള്ള സൈനിക അഭ്യാസം ചൈനയ്ക്ക് മുന്നറിയിപ്പ് തന്നെയാണ്. ഇന്ത്യ-ജാപ്പാൻ സംയുക്ത സൈനിക അഭ്യാസത്തിന് പിന്നാലെ ജൂലൈ ഒന്നുമുതൽ അഞ്ച് വരെ ദക്ഷിണ ചൈന കടലിന് സമീപത്തെ സിഷ ദ്വീപിൽ സൈനികാഭ്യാസം നടത്തുമെന്ന് ചൈനയും വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയുമായുള്ള ബന്ധം വഷളായതിന് പിന്നാലെ അമേരിക്കയുടെ മൂന്ന് വിമാന വാഹിനി കപ്പലുകൾ ഇന്തോ പസഫിക് സമുദ്രത്തിൽ പട്രോളിങ് നടത്തുന്നുണ്ട്. ഓരോ കപ്പലുകളിലും അറുപതോളം യുദ്ധ വിമാനങ്ങളാണ് സജ്ജീകരിച്ചിരിയ്ക്കുന്നത്. ഇന്ത്യൻ അതിർത്തിയിലും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ചൈന സംഘർഷം സൃഷ്ടിയ്ക്കുന്ന പശ്ചാത്തലത്തിൽ ഈ രാജ്യങ്ങളെ സഹായിയ്ക്കാൻ അമേരിക്ക സൈനിക നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വ്യക്തമാകിയിരുന്നു.