Publish Date: Wed, 03 Jun 2020 (13:56 IST)
Updated Date: Wed, 03 Jun 2020 (14:03 IST)
അതിശക്ത ചുഴലിക്കാറ്റായി മാറിയ നിസർഗ മുംബൈ തീരത്തെത്തി. മുംബൈയിൽ നിന്നു 100 കിലോമീറ്റർ അകലെ അലിബഗിലാണ് കാറ്റ് ആദ്യം കരതൊട്ടത്.അലിബാഗിൽ കടൽക്ഷോഭവും പേമാരിയും. മുംബൈയിൽ ഉയർന്ന തിരമാലയും കനത്ത മഴയും കാറ്റും അനുഭവപ്പെടുണ്ട്.120 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കാറ്റ് മുംബൈ, താനെ ജില്ലകളിലേക്ക് പ്രവേശിക്കും.മൂന്ന് മണിക്കൂറോളം കാറ്റ് കരയില്‍ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്.
നൂറ്റാണ്ടിലെ ആദ്യ ചുഴലിക്കൊടുങ്കാറ്റിനെയാണ് മുംബൈ നേരിടുന്നത്. മഹാരാഷ്ട്രയുടെയും ഗുജറാത്തിന്‍റെയും തീരപ്രദേശങ്ങളില്‍നിന്നു പതിനായിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. മഹാരാഷ്ട്രിയിൽനിന്ന് 40000ത്തിലധികം ആളുകളെ മാറ്റിപാർപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ സംസ്ഥാനം അഭിമുഖീകരിച്ച ചുഴലിക്കാറ്റുകളിൽ ഏറ്റവും ഭീകരമാണ് നിസർഗയെന്നും എല്ലാവരും സുരക്ഷിതമായി വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തെ അറിയിച്ചിരുന്നു.
ചുഴലിക്കാറ്റിന്റെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ മുംബൈയിലും നവിമുംബൈയിലും കനത്ത മഴ പെയ്തുവരികയാണ്.മുന്‍കരുതല്‍ നടപടിയായി പാല്‍ഘര്‍ മേഖലയില്‍നിന്ന് ഒട്ടേറെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുകയും വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തിട്ടുണ്ട്