Publish Date: Tue, 05 May 2020 (09:47 IST)
Updated Date: Tue, 05 May 2020 (09:49 IST)
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളുമായി ആദ്യ നാല് വിമാനങ്ങൾ മറ്റന്നാൾ കേരളത്തിലെത്തും.അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിലായി 800 പേരായിരിക്കും ആദ്യദിനം കേരളത്തിലെത്തുക.ഓരോ വിമാനത്തിലും 200 യാത്രക്കാർക്കാണ് യാത്രാനുമതി.
ആദ്യ ആഴ്ച്ച കേരളത്തിലേക്ക് 15 വിമാനങ്ങൾ സർവീസ് നടത്തും.ആദ്യ ആഴ്ച അബുദാബി, ദുബായ്, റിയാദ്, ദോഹ, മനാമ, കുവൈറ്റ്, മസ്കറ്റ്, ജിദ്ദ, ക്വലാലംപൂർ എന്നിവടങ്ങളിൽ നിന്ന് വിമാനങ്ങൾ എത്തും. കോഴിക്കോട്,കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് വിമാന സർവീസുകൾ.ഇന്ത്യക്കാർക്ക് മടങ്ങുന്നതിനായി 84 വിമാനങ്ങളാണ് ഒരാഴ്ച്ചയിൽ ചാർട്ട് ചെയ്‌തിരിക്കുന്നത്. വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ആറ് വിമാനങ്ങൾ അമേരിക്കയിലേക്കും അയക്കും.
ആദ്യ ആഴ്ച 12 വിദേശ രാജ്യങ്ങളിൽ നിന്നാണ് വിമാനമാർഗമുള്ള ഇന്ത്യക്കാരുടെ മടക്കത്തിന് തയ്യാറെടുക്കുന്നത്.രാജ്യത്തെ 13 വിമാനത്താവളങ്ങളിലേക്കാണ് ആദ്യ ആഴ്ച്ച പ്രവാസികളെത്തുക.