പഹൽഗാം ഭീകരാക്രമണം; രണ്ട് പേർകൂടി അറസ്റ്റിൽ
. ആക്രമണം നടത്തിയ ഭീകരർക്ക് സഹായം ചെയ്തവരാണ് ഇരുവരുമെന്ന് എൻഐഎ പറയുന്നു.
ന്യൂഡൽഹി: ജമ്മു കശ്മിരീലെ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. പഹൽഗാം സ്വദേശികളായ രണ്ട് പേരെയാണ് പിടികൂടിയത്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യാണ് ഇക്കാര്യം അറിയിച്ചത്. പഹൽഗാമിലെ ബട്‌കോട്ടിൽ നിന്നുള്ള പർവൈസ് അഹമ്മദ് ജോത്തർ, പഹൽഗാം ഹിൽ പാർക്ക് മേഖലയിൽ നിന്നുള്ള ബഷീർ അഹമ്മദ് ജോത്തർ എന്നിവരാണ് പിടിയിലായത്. ആക്രമണം നടത്തിയ ഭീകരർക്ക് സഹായം ചെയ്തവരാണ് ഇരുവരുമെന്ന് എൻഐഎ പറയുന്നു.
ആക്രമണം നടത്തിയ ഭീകരരെ കുറിച്ചുള്ള നിർണായക വിവരങ്ങൾ അറസ്റ്റിലായവരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അക്രമികൾ നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള പാകിസ്ഥാൻ പൗരന്മാരാണെന്നും സ്ഥിരീകരിച്ചതായി എൻഐഎ വ്യക്തമാക്കുന്നു. പിടിയിലായ പഹൽഗാം സ്വദേശികൾ പഹൽഗാമിൽ ആക്രമണം നടക്കുന്നതിന് മുൻ ഭീകരർക്ക് താമസ സൗകര്യവും, യാത്രാ സൗകര്യവും ഒരുക്കി നൽകിയിരുന്നു. ഇവരിൽ നിന്ന് അന്വേഷണത്തെ സഹായിക്കുന്ന നിർണായക വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും അന്വേഷണ ഏജൻസി അറിയിക്കുന്നു.
ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിന് സമീപമുള്ള ബൈസരണിൽ 2025 ഏപ്രിൽ 22-നായിരുന്നു ഭീകരാക്രമണം ഉണ്ടായത്. ആയുധധാരികളായ അഞ്ച് പേർ ടൂറിസ്റ്റുകളെയടക്കമുള്ളവർക്ക് നേരെ യന്ത്രത്തോക്കുകൾ ഉൾപ്പെടെ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ 26 പേർ കൊല്ലപ്പെടുകയും ഇരുപതിൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.