Publish Date: Thu, 28 Mar 2019 (08:05 IST)
Updated Date: Thu, 28 Mar 2019 (08:09 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി.എം. നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് ചിത്രം ഇറക്കുന്നതെന്ന കോണ്‍ഗ്രസ്, സി.പി.എം. തുടങ്ങിയ പാര്‍ട്ടികളുടെ ആവശ്യത്തെ അംഗീകരിച്ചാണ് കമ്മീഷന്റെ നടപടി.
പ്രദര്‍ശനം നീട്ടിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ഇരു പാര്‍ട്ടികളും കമ്മീഷനെ സമീപിച്ചത്. ആദ്യം ഏപ്രില്‍ 12ന് നിശ്ചയിച്ചിരുന്ന റിലീസ് പിന്നീട് ഏപ്രില്‍ അഞ്ചിലേയ്ക്ക് മാറ്റുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ പതിനൊന്നിനാണ് നടക്കുന്നത്.
ഡല്‍ഹി തെരഞ്ഞെടുപ്പ് ഓഫീസറാണ് നിര്‍മാതാക്കളില്‍ നിന്ന് വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചത്. മാര്‍ച്ച് 30 നകം മറുപടി നല്‍കണമെന്നാണ് കമ്മീഷന്‍ സിനിമാ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേബിള്‍ നെറ്റ് വര്‍ക്ക് ചട്ടം, ജനപ്രാതിനിധ്യ നിയമം, ഭരണഘടന അനുച്ഛേദം 324 എന്നിവയുടെ ലംഘനമാണിതെന്നാണ് ആരോപണം.
വിവേക് ഒബ്റോയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷം ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഒമുംഗ് കുമാറാണ്. ഇദ്ദേഹം ‘മേരി കോം’, ‘സരബ്ജിത്’ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.