Publish Date: Sun, 05 Dec 2021 (10:53 IST)
Updated Date: Sun, 05 Dec 2021 (10:58 IST)
സുരക്ഷാസേനയുടെ വെടിയേറ്റ് നാഗാലാൻഡിൽ 11 ഗ്രാമീണർ കൊല്ലപ്പെട്ടു. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിൽ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിലാണ് ഗ്രാമീണർ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഗ്രാമവാസികളെ കലാപകാരികളെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചതെന്നാണ് സൂചന. സംഭവത്തിൽ ഒരു ജവാനും മരണം സംഭവിച്ചിട്ടുണ്ട്.
സാധാരണക്കാരുടെ കൊലപാതകം നിർഭാഗ്യകരമെന്നു മുഖ്യമന്ത്രി നെഫ്യൂ റിയോ പറഞ്ഞു. സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ജനം സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. അതേസമയം വെടിവയ്‌പിൽ ഗ്രാമവാസികൾ കൊല്ലപ്പെട്ടതോടെ രോഷാകുലരായ ജനക്കൂട്ടം, സുരക്ഷാസേനയെ വളഞ്ഞു.
സ്വയം പ്രതിരോധത്തിനായി സൈന്യത്തിന് ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കേണ്ടിവന്നതായും നിരവധി ഗ്രാമീണർക്ക് വെടിയേറ്റതായും പൊലീസ് അറിയിച്ചു. സുരക്ഷാസേനയുടെ നിരവധി വാഹനങ്ങൾക്ക് ജനക്കൂട്ടം തീയിട്ടു.