Publish Date: Fri, 28 Aug 2020 (12:05 IST)
Updated Date: Fri, 28 Aug 2020 (12:09 IST)
ഡല്‍ഹി: സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷകള്‍ സെപ്‌തംബര്‍ 31നകം പൂര്‍ത്തിയാക്കണമെന്ന ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി. പരീക്ഷ നടത്തി മുന്നോട്ടുപോയില്ലെനിൽ വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാകും എന്ന യുജിസിയുടെ വാദം സുപ്രീം കോടതി അംഗീകരിയ്ക്കുകയായിരുന്നു. യുജിസി നിർദേശത്തെ പിന്തുണച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരീക്ഷ നടത്തിപ്പിനായി രാജ്യത്തെ കോളേജുകള്‍ തുറക്കാമെന്ന് കോടതിയെ അറിയിച്ചു. ഇതോടെ പരീക്ഷകൾ പൂർത്തീക,രിയ്ക്കാൻ കോടതി അനുമതി നൽകുകയായിരുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവയ്ക്കണം എന്ന് ആവശ്യം ഉന്നയിച്ച് 31 വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് നടപടി. എന്നാൽ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിൽ സർക്കാരുകൾക്ക് യുജിസിയെ വിവരം അറിയിയ്ക്കാം. പരീക്ഷകള്‍ നീട്ടിവയ്‌ക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ട്. എന്നാല്‍ റദ്ദാക്കാനാകില്ല. മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ്, ഒഡീഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു.
പരീക്ഷകൾ റദ്ദാക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഇല്ലെന്ന് യുജിസി കോടതിയിൽ വ്യക്തമക്കിയതോടെയാണ് കൊടതിയുടെ നിരീക്ഷണം. മുന്‍ പരീക്ഷകളിലെ പ്രകടനം വിലയിരുത്തി വിദ്യാര്‍ഥികളെ ജയിപ്പിയ്ക്കാനാകില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അവസാന വര്‍ഷ പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയോ ഓഫ്‌ലൈന്‍ ആയോ സെപ്‌തംബര്‍ മുപ്പതിനകം പൂര്‍ത്തിയാക്കാന്‍ നിർദേശിച്ച് യുജിസി നേരത്തെ തന്നെ ഉത്തരവ് ഇറക്കിയിരുന്നു.