പാകിസ്ഥാൻ കശ്മീർ ആക്രമിച്ചപ്പോൾ നെഹ്റു ആർ എസ് എസിന്റെ സഹായം തേടിയിരുന്നു: ഉമാ ഭാരതി
അന്ന് നെഹ്റുവിനെ സഹായിക്കാൻ ആർ എസ് എസേ ഉണ്ടായിരുന്നുള്ളു: ഉമാ ഭാരതി
Publish Date: Wed, 14 Feb 2018 (08:45 IST)
Updated Date: Wed, 14 Feb 2018 (08:48 IST)
യുദ്ധ സാഹചര്യമുണ്ടായാൽ സൈന്യത്തിന് ആറുമാസവും ആർഎസ്എസിനു മൂന്നു ദിവസവും മതി സജ്ജമാക്കാനെന്ന ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം വിവാദമായിരിക്കുകയാണ്. ഇപ്പോഴിതാ, മോഹൻ ഭാഗവതിനെ പിന്തുണയ്ക്കുന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഉമ ഭാരതി രംഗത്ത്.
സ്വാതന്ത്ര്യത്തിനു പിന്നാലെ പാക്കിസ്ഥാൻ ജമ്മു കശ്മീർ ആക്രമിച്ചപ്പോൾ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ആർഎസ്എസിന്റെ സഹായം തേടിയിരുന്നെന്നാണ് ഉമ ഭാരതി അവകാശപ്പെടുന്നത്. നെഹ്റുവിന്റെ അഭ്യർഥന മാനിച്ചു സംഘപരിവാർ പ്രവർത്തകർ അവിടെയെത്തി സഹായം ചെയ്തുവെന്നും ഉമ ഭാരതി വ്യക്തമാക്കി.
‘സ്വാതന്ത്ര്യത്തെത്തുടർന്നു കശ്മീർ ഭരിച്ചിരുന്ന മഹാരാജ ഹരി സിങ് ജമ്മു കശ്മീരിനെ ഇന്ത്യയോടു ചേർക്കാനുള്ള കരാർ ഒപ്പിടാൻ മടിച്ചു. ഒപ്പിടണമെന്ന് ഷെയ്ഖ് അബ്ദുല്ല നിർബന്ധിക്കുകയും ചെയ്തു. നെഹ്റുവും ധർമസങ്കടത്തിലായി. ഉടൻ പാക്കിസ്ഥാൻ ആക്രമണം നടത്തുകയായിരുന്നു. നെഹ്റു അന്ന് ആർഎസ്എസ് മേധാവിയായിരുന്ന എം.എസ്. ഗോൾവാക്കർക്ക് കത്തയച്ചു. ഇതേത്തുടർന്ന് ആർഎസ്എസ് പ്രവർത്തകർ ജമ്മു കശ്മീരിലെത്തി സഹായിക്കുകയായിരുന്നു’ – ഉമാ ഭാരതി അവകാശപ്പെട്ടു.