Publish Date: Tue, 01 Sep 2020 (11:30 IST)
Updated Date: Tue, 01 Sep 2020 (11:42 IST)
ഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുമ്പോഴും രാജ്യത്ത് ഇന്നുമുതൽ അൺലോക്ക് നാലാംഘട്ടം ആരംഭിച്ചു. ഇന്നുമുതൽ കണ്ടെയ്ൻമെന്റ് സൊണുകൾ ഒഴികെയുള്ള ഇടങ്ങളിൽ കൂടുതൽ ഇളവുകൾ ലഭ്യമാകും. കേന്ദ്ര സർക്കാരിന്റെ പ്രാത്യേക അനുമതിയോടെ മാത്രമേ ഇനി സംസ്ഥാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകു. സെപ്തംബർ ഏഴ് മുതൽ രാജ്യത്ത് മെട്രോ ട്രെയിനുകൾ സർവീസ് ആരംഭിയ്ക്കും. പ്രത്യേക പ്രോട്ടോകോൾ പാലിച്ചാണ് മെട്രോ സർവീസ് ആരംഭിയ്ക്കുക.
എല്ലാ മേഖലകളിലും പൊതുയോഗങ്ങൾക്ക് അനുമതിയുണ്ട്. പരമാവധി നൂറുപേർക്ക് വരെ ഇത്തരം യോഗങ്ങളിൽ പങ്കെടുക്കാം. യോഗങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരും മാസ്ക് ധരിയ്ക്കുകയും സാമൂഹിക അകലം പാലിയ്ക്കുകയും വേണം. തെർമൽ സ്കാനർ ഉപയോഗിച്ച് താപനില പരിശോധിച്ച ശേഷം മാത്രമേ യോഗത്തിലേയ്ക്ക് ആളുകളെ പ്രവേശിപിയ്ക്കാവു എന്നിങ്ങനെ നിബന്ധന്നകൾ വച്ചിട്ടുണ്ട്.
സെപ്‌തംബര്‍ 21 മുതല്‍ ഓപ്പണ്‍ തീയേറ്ററുകൾക്ക് പ്രവർത്തിയ്ക്കാം, എന്നാൽ, സിനിമ തീയറ്ററുകൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ സ്വിമ്മിങ് പൂളുകൾ എന്നിവ അടഞ്ഞുകിടക്കും.സംസ്ഥാനങ്ങള്‍ക്ക് അകത്തെ യാത്രകള്‍ക്കും സംസ്ഥാനന്തര യാത്രകള്‍ക്കും ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ലെന്നും ഇത്തരം യാത്രകള്‍ക്കായി പാസുകൾ ഏർപ്പെടുത്താൻ പാടില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പത്ത് വയസിൽ താഴെ പ്രായമുള്ളവര്‍ക്കുമുള്ള യാത്രാവിലക്ക് തുടരും.